ഒരു നെറ്റ് വർക്കിംഗ് കമ്പനിയിലെ നാൽപത്തിമൂന്ന്കാരനായ സോഫ്റ്റ്‌വെയർ ഡയറക്ടർ സുധീന്ദ്ര ഐഥൽ 2023 സെപ്റ്റംബറിൽ തൻ്റെ ആഗ്രഹങ്ങളുടെ പട്ടികയിലെ ഒരു കാര്യം കൂടി സാധിച്ചെടുത്തു. 17,300 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ മായാലി പാസ് കാൽനടയായി കയറിയായിരുന്നു ആ ആഗ്രഹ നേട്ടം സാധിച്ചത്. കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിലെ 16,000 അടി ഉയരത്തിലുള്ള പിൻ ഭാബ ട്രെക്കും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. 2021ൽ ചിക്കമംഗളൂരിൽ നടന്ന ട്രയൽ മാരത്തണായ മലനാട് അൾട്രാ 50K പൂർത്തിയാക്കിയതും അഭിമാന നേട്ടമായിരുന്നു. ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പ് 2019-ൽ സുധീന്ദ്ര ഐഥലിന് ശ്വാസകോശ അർബുദം നാലാം ഘട്ടമാണെന്ന് കണ്ടെത്തിയിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ നേട്ടങ്ങളെ അസാധാരണമാക്കുന്നത്.
“50K ട്രെക്കിംഗ് പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നെ കണ്ടാൽ ശ്വാസകോശ അർബുദം ഉണ്ടെന്ന് പോലും നിങ്ങൾക്ക് മനസ്സിലാകില്ല” സുധീന്ദ്ര ഐഥൽ പങ്കുവെക്കുന്നു. അദ്ദേഹത്തിന് പുകവലിയോ മറ്റ് ദുഃശ്ശീലങ്ങളോ ഉണ്ടായിരുന്നില്ല. അർബുദം സ്ഥിരീകരിച്ചിട്ടും നിരാശപ്പെടാതെ താൻ മറ്റ് തരത്തിൽ ഭാഗ്യവാനാണെന്നായിരുന്നു ഉറച്ച് വിശ്വസിച്ചിരുന്നത്. കാരണം അദ്ദേഹത്തിന് കീമോതെറാപ്പി ആവശ്യമില്ലായിരുന്നു. ദിവസത്തിൽ ഒരു ഗുളിക കഴിക്കുന്ന ടാർഗറ്റഡ് തെറാപ്പിയായിരുന്നു അദ്ദേഹത്തിന് നിർദ്ദേശിക്കപ്പെട്ടത്. തൻ്റെ ചുറ്റുമുള്ളവരുടെ ശക്തമായ പിന്തുണയുടെ ഫലമാണിതെന്നും അദ്ദേഹം പറയുന്നു. “അവരുടെ സഹായത്തോടെ എൻ്റെ ജീവിതശൈലിയിൽ മാറ്റം വരുത്താതെ നിലനിർത്താൻ കഴിഞ്ഞു. രോഗനിർണയത്തിനു ശേഷം എൻ്റെ ദിനചര്യയിൽ ചെറിയ മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സുധീന്ദ്ര ഐഥലിനെ സംബന്ധിച്ചിടത്തോളം, ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള പ്രധാന പ്രചോദനങ്ങളിലൊന്ന് തൻ്റെ സുഹൃത്തുക്കളോടൊപ്പം ട്രെക്കുകൾ, മാരത്തൺ, മറ്റ് ഔട്ട്ഡോർ ആക്ടിവിറ്റികൾ എന്നിവയിൽ പങ്കെടുക്കുക എന്നതാണ്. “എന്തു സംഭവിച്ചാലും ഓട്ടം നിർത്താൻ ഞാൻ ആഗ്രഹിക്കാത്ത കാര്യമാണ്,” അദ്ദേഹം പറയുന്നു.
അർബുധം തിരിച്ചറിയുന്നു
2019 ജൂലൈയിൽ, ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയെ തുടർന്ന് സുധീന്ദ്ര ഐഥലിനെ ഒരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിന് ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന് കഴുത്ത് വേദന, തലവേദന, വയറിളക്കം, തലകറക്കം എന്നിവയുണ്ടായിരുന്നു.
തലയോട്ടിയുടെ സിടി സ്കാനിൽ കഴുത്തിൽ ക്യാൻസർ കോശങ്ങൾ കണ്ടെത്തി, പിഇടി സ്കാനിൽ ഇവ മാരകമാണെന്നും സ്ഥിരീകരിച്ചു.
“ഞാൻ മയക്കത്തിലായിരുന്നു. വളരെ പതുക്കെ ഞാനത് മനസ്സിലാക്കി തുടങ്ങി. രോഗനിർണയം കഴിഞ്ഞ ആദ്യത്തെ ഏതാനും ആഴ്ചകളായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് സുധീന്ദ്ര ഐഥൽ പറയുന്നു. ഇനി എന്തുചെയ്യുമെന്ന ചിന്തയിൽ അവർ രണ്ടുപേരും ധാരാളം സമയം ചെലവഴിച്ചതായി ഭാര്യ രമ്യ ആർ. ഓർത്തെടുക്കുന്നു. കൂടാതെ, അനിവാര്യമായ കാര്യങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യുമ്പോഴും കുടുംബത്തിൻ്റെ ഭാവിയെക്കുറിച്ചും സാമ്പത്തിക സുരക്ഷയെക്കുറിച്ചും സുധീന്ദ്ര ഐഥൽ നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. അർബുദം നാലാം ഘട്ടത്തിലുള്ളവർ അവരുടെ അവസ്ഥ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം കണ്ടെത്തുകയും മികച്ച ചികിത്സാ രീതികൾ തേടുകയും വേണമെന്ന് ആ ദിവസങ്ങളിൽ നിന്ന് പഠിച്ച കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു,
“ജോലിസ്ഥലത്ത് പോലും ശ്വാസകോശ അർബുദ കേസുകളിലൂടെയും ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളിലൂടെയും ഞാൻ പതിവായി കടന്നുപോയി”-ധാരാളം ട്യൂമർ മോളിക്യുലാർ പ്രൊഫൈലിംഗ് നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രിസിഷൻ മെഡിസിൻ കമ്പനിയിലെ സോമാറ്റിക് കാൻസർ ടീമിലെ മുതിർന്ന ശാസ്ത്രജ്ഞയായ രമ്യ പങ്കുവെക്കുന്നു. “പേടിക്കാനോ വിഷമിക്കാനോ വയ്യാത്തത്ര കാര്യങ്ങൾ എനിക്കറിയാമായിരുന്നു. അതേ സമയം, പ്രതീക്ഷയുണ്ടെന്നും എനിക്കറിയാമായിരുന്നു” ഒരു നീണ്ട യുദ്ധമാണ് മുന്നിലുള്ളതെന്ന് തനിക്ക് മനസ്സിലാക്കിയിരുന്നതാും അവർ കൂട്ടിച്ചേർക്കുന്നു. “ഇങ്ങനെയൊക്കെയാണെങ്കിലും, ചില വ്യത്യസ്ത മുഖങ്ങളെ അറിയാമായിരുന്നു – ശരാശരി വിഭാഗത്തിൽ പെടാത്ത ആളുകൾ, നല്ല ഫലം നൽകിയ വ്യത്യസ്ത ഓപ്ഷനുകൾ പരീക്ഷിച്ചവർ,” അവൾ പറയുന്നു.
പിന്തുണ കണ്ടെത്തുന്നു
രക്താർബുദത്തെ അതിജീവിച്ച ഒരു കുടുംബസുഹൃത്തിനെ കണ്ടതാണ് വഴിത്തിരിവായതെന്ന് സുധീന്ദ്ര ഐഥൽ പറയുന്നു. കഴിഞ്ഞ രണ്ടു വർ ഷമായി ഞാൻ ഉപയോഗിക്കുന്ന അതേ മരുന്നിൻ്റെ ഗുണം അനുഭവിക്കുന്ന എന്നെപ്പോലുള്ള മറ്റൊരു അർബുദ ബാധിതനായ വ്യക്തിയുടെ കാര്യം അദ്ദേഹം എന്നോട് പറഞ്ഞു. “ദൈർഘ്യമേറിയ സംഭാഷണമായിരുന്നു അത്, എന്നാൽ ഞങ്ങൾക്ക് ഒരു വഴിത്തിരിവായും മാറി”. അതുകൊണ്ട് അവർ വർത്തമാനകാലത്ത് ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രതീക്ഷയിൽ മുറുകെപ്പിടിച്ചു.
സുധീന്ദ്ര ഐഥൽ സപ്പോർട്ട് ഗ്രൂപ്പുകളിൽ ചേർന്നു, അവിടെ അദ്ദേഹം അർബുദത്തെ അതിജീവിച്ച പലരെയും കാണുകയും അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്തു. “ഇത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കി,” അദ്ദേഹം പറയുന്നു.
ചെറുപ്പക്കാരിൽ അർബുദത്തിൻ്റെ വെല്ലുവിളികൾ
മിക്ക കേസുകളിലും ഉപയോഗിക്കുന്ന സാധാരണ അർബുദ ചികിത്സകൾ പലപ്പോഴും സുധീന്ദ്ര ഐഥലിനെപ്പോലുള്ളവർക്ക് അനുയോജ്യമല്ലെന്ന് ബാംഗ്ലൂരിലെ അപ്പോളോ കാൻസർ സെൻ്റർ മെഡിക്കൽ ഓങ്കോളജി ലീഡും സീനിയർ കൺസൾട്ടൻ്റുമായ ഡോ.വിജയ് അഗർവാൾ പറയുന്നു. സുധീന്ദ്ര ഐഥലിനെ ചികിത്സിച്ചതും ഇദ്ദേഹമായിരുന്നു. “മുപ്പതും നാൽപ്പതും വയസ്സിൽ ആളുകൾ അവരുടെ കരിയറിൻ്റെ ഉന്നതിയിലായിരിക്കും. ഊർജസ്വലമായ ജീവിതം നയിക്കാനും സമൂഹത്തിന് സംഭാവന നൽകാനും അവർ ആഗ്രഹിക്കും. ഓട്ടത്തോടുള്ള സുധീന്ദ്ര ഐഥലിൻ്റെ അഭിനിവേശം കണക്കിലെടുത്ത് അദ്ദേഹത്തിൻ്റെ ദിനചര്യയെ ബാധിക്കാത്ത തരത്തിലുള്ള ചികിത്സാ രീതിയായിരുന്നു ഡോക്ടർമാർ തയ്യാറാക്കിയത്. ശ്വാസകോശ അർബുദത്തിന് സാധാരണയായി ചെയ്യാറുള്ള ചികിത്സയിൽ മാറ്റം വരുത്തി. അത് അദ്ദേഹത്തിൻ്റെ നാഡീവ്യൂഹത്തെ ബാധിക്കാതിരിക്കുകയും, ഓടാനുള്ള കഴിവ് നിലനിർ ത്തുകയും ചെയ്തു, ഡോ. വിജയ് അഗർവാൾ പറഞ്ഞു.
അർബുദത്തോടൊപ്പമുള്ള ജീവിതം
കഴിഞ്ഞ വർഷങ്ങളിലെല്ലാം അർബുദം എന്നോടൊപ്പമുണ്ട്. തൻ്റെ ശാരീരികക്ഷമത കുറഞ്ഞുപോയെങ്കിലും ഇപ്പോഴും ഓടാൻ കഴിയുമെന്ന് സുധീന്ദ്ര ഐഥൽ പറയുന്നു. വാർഷിക ട്രെക്കിംഗുകളും മാരത്തണുകളും തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.”ഞങ്ങളുടെ 11 വയസ്സുള്ള മകളോടൊപ്പം ഹിമാലയത്തിലേക്ക് ഒരു ഫാമിലി ട്രക്കും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്,” അദ്ദേഹം പറയുന്നു.
എങ്കിലും, തൻ്റെ സാഹചര്യങ്ങളെക്കുറിച്ചും അതിൽ എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം എന്നതിനെക്കുറിച്ചും സുധീന്ദ്ര ഐഥലിന് അറിയാം. “ഫിറ്റ്‌നസ് അതിൻ്റെ ഒരു വശം മാത്രമാണ്. ആറോ എട്ടോ മാസത്തേക്ക് മുൻകൂട്ടി കാര്യങ്ങൾ പ്ലാൻ ചെയ്യാൻ കഴിയുമോ എന്ന് എനിക്കറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പ്രതീക്ഷകൾ കൈവിടുന്നില്ല
കഴിഞ്ഞ ഒരു വർഷം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു, എങ്കിലും ഈ ദമ്പതികൾ ശുഭാപ്തി വിശ്വാസികളാണ്. “എനിക്ക് അറിയാം ക്യാൻസർ മാഞ്ഞുപോകില്ലെന്ന്. അതുകൊണ്ട്, നല്ലതിനായി ഞാൻ പ്രാർത്ഥിക്കുന്നു” – മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തെ കുറിച്ച് രമ്യ പങ്കുവയ്ക്കുന്ന വാക്കുകളാണിത്.
എല്ലാവരുടെയും യാത്ര അദ്വിതീയമാണെങ്കിലും തനിക്ക് ഇതുവരെ തുണയായത് പ്രതീക്ഷയാണെന്നാണ് സുധീന്ദ്ര ഐഥൽ പറയുന്നത്. “എൻ്റെ മകളോടൊപ്പം സമയം ചെലവഴിക്കാനും അവളുടെ വളർച്ച കാണാനും ആഗ്രഹിക്കുന്നത് എന്നെ പ്രചോദിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്,” അദ്ദേഹം പറയുന്നു.
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനാണ് സുധീന്ദ്ര ഐഥൽ ശ്രമിക്കുന്നത്. “ഞാൻ കഴിയുന്നത്ര സാധാരണമായി ജീവിക്കാൻ ശ്രമിക്കുന്നു. എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളത് തുടർന്നും ചെയ്യും: എപ്പോഴും സജീവമായിരിക്കും.