വൈറൽ അണുബാധകൾ മൂലം നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ഹൃദയാഘാതത്തിനും അതിറോസ്ക്ലീറോസിസിനുമുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. കൊഴുപ്പും കൊളസ്ട്രോളും മറ്റ് അന്യ വസ്തുക്കളും ധമനികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ് അതിറോസ്ക്ലീറോസിസ്. അണുബാധ മൂലം ശരീരത്തിലെത്തുന്ന വൈറസുകൾ വളരെക്കാലം സജീവമായി തുടരുന്ന സാഹചര്യം അപകടകരമാണ്. മറ്റ് ഘടകങ്ങളായ പുകവലി, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ കൂടുതൽ, പ്രമേഹം, ഉദാസീനമായ ജീവിതശൈലി എന്നിവയും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വൈറൽ അണുബാധ മൂലമുള്ള പനി പിടിപെട്ടാൽ ജലദോഷം, ചുമ, എന്നിവ മാത്രമായി അത് അവസാനിക്കില്ല, ഹൃദയത്തേയും ബാധിച്ചേക്കാം. വൈറൽ അണുബാധകൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ഹൃദയ കോശങ്ങൾക്ക് താൽക്കാലികമോ ദീർഘകാലമോ ആയ കേടുപാടുകൾ വരുത്തുകയും ചെയ്യും. കാനഡയിൽ വിദ്യാർത്ഥിയായിരുന്ന 25 കാരനായ ഹൈദരാബാദ് സ്വദേശി, 2024 ഫെബ്രുവരി 16ന് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയുണ്ടായി. അവന് ഒരാഴ്ചയായി പനിയും വൈറൽ അണുബാധയും അനുഭവപ്പെട്ടിരുന്നു.
പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്നവരിൽ പെട്ടെന്നുള്ള ഗുരുതരമായ ഹൃദയ സങ്കീർണതകൾ സാധാരണമാണെന്ന് യുഎസിലെ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ ഒരു പഠനം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഏകദേശം 12% പേർക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
“വൈറൽ അണുബാധകൾ, പ്രത്യേകിച്ച് ഇൻഫ്ലുവൻസ, സൈറ്റോമെഗലോവൈറസ് (സിഎംവി), ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) എന്നിവ ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന്” ഹൈദരാബാദ് എൽബി നഗറിലുള്ള കാമിനേനി ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.എ.രവികാന്ത് പറയുന്നു. ഇവയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും ഈ വൈറസുകൾ വിവിധ സംവിധാനങ്ങളിലൂടെ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയത്തെ ബാധിക്കുന്ന അത്തരം ഒരു വൈറസാണ് കോവിഡ് -19 എന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോക്ടർ അഭിഷേക് സിംഗ് പറയുന്നു. “കോവിഡിൽ നിന്ന് സുഖം പ്രാപിക്കുകയും മറ്റ് അപകട ഘടകങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്തിട്ടും കൊറോണറി ആർട്ടറി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി യുവാക്കളെ ഞങ്ങൾ കണ്ടിട്ടുണ്ട്”- കൊറോണക്കാലം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വൈറൽ അണുബാധ എങ്ങനെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു
വൈറൽ അണുബാധകൾ നീർക്കെട്ടുണ്ടാക്കുന്നത് വഴി ഹൃദയാഘാത സാധ്യതയും അതിറോസ്ക്ലീറോസിസും വർദ്ധിപ്പിക്കുമെന്ന് ഡോ.എ.രവികാന്ത് വ്യക്തമാക്കുന്നു. ധമനികളിൽ കൊഴുപ്പും മറ്റ് അന്യവസ്തുക്കളും അടിഞ്ഞു കൂടുന്ന അവസ്ഥയാണ് അതിറോസ്ക്ലീറോസിസ്. “അവ എൻഡോതീലിയൽ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, ഇത് രക്തക്കട്ടകൾ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും ചെയ്യും. അണുബാധ മൂലം ധമനികളിലെ പ്ലാക്ക് അസ്ഥിരമാവുകയും അവ പൊട്ടുകയാണെങ്കിൽ രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ചില വൈറസുകൾ ഹൃദയപേശികളെ നേരിട്ട് ബാധിക്കുകയും ഹൃദയത്തിൻ്റെ പ്രവർത്തനം പരാജയപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതീലിയത്തിന് തകരാറുകൾ സംഭവിക്കാൻ അണുബാധകൾ കാരണമാകും. ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്ന് ഡോ.അഭിഷേക് സിംഗ് പറയുന്നു.“ വൈറൽ അണുബാധ മൂലം ഹൃദയപേശികളിൽ ഉണ്ടാവുന്ന നീർക്കെട്ട് മയോകാർഡിറ്റിസിന് കാരണമാകും. ഇത് ഹൃദയ മിടിപ്പ് പെട്ടെന്ന് താളം തെറ്റുന്നതിനും ഹൃദയത്തിൻ്റെ പ്രവർത്തനം കുറയുന്നതിനും കാരണമാകും, ”മയോകാർഡിറ്റിസ് മൂലം പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോൺസ് ഹോപ്കിൻസ് മെഡിസിൻ അനുസരിച്ച്, വൈറൽ അണുബാധ ഓക്സിജൻ അഭാവത്തിലേക്ക് നയിച്ചേക്കാം, ഇത് നീർക്കെട്ട് ഉണ്ടാക്കുകയും ശ്വാസകോശത്തിലെ എയർ സാക്കുകളിൽ ദ്രാവകം അടിഞ്ഞുകൂടുകയും ചെയ്യാനിടയാക്കും. ഇത് മൂലം രക്തപ്രവാഹത്തിൽ എത്തുന്ന ഓക്സിജൻ്റെ അളവ് കുറയുന്നു. ഓക്സിജൻ്റെ അഭാവം മൂലം കോശങ്ങൾ നശിക്കുകയും കലകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, അതുവഴി ഹൃദയം പ്രവർത്തനരഹിതമാകുന്നതിനും ഇടയാകും. ഹൃദയപേശികൾക്കുണ്ടാകുന്ന തകരാറായ കാർഡിയോമയോപ്പതിക്ക് വൈറൽ അണുബാധകൾ കാരണമാകും. ഇത് രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവിനെ ബാധിക്കുന്നു.
ചെറിയ തരത്തിലുള്ള അണുബാധകളും ഹൃദയത്തെ ബാധിക്കുമോ?
അതേ. ലക്ഷണങ്ങളോടെയോ അല്ലാതെയോ ചിലർക്ക് നേരിയ തോതിലുള്ള വൈറസ് അണുബാധയോ അല്ലെങ്കിൽ നേരിയ തോതിലുള്ള പനിയോ ഉണ്ടായേക്കാം. ഇത്തരക്കാരിൽ അണുബാധയുണ്ടായി രണ്ടാഴ്ചയ്ക്കു ശേഷം അല്ലെങ്കിൽ അണുബാധയുടെ സമയത്ത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് സാധ്യതയുണ്ടെന്ന് ബാംഗ്ലൂർ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.മോഹൻ മുറാലി ജാംഗ്മസെട്ടി പറയുന്നു.വിവിധ ഘടകങ്ങൾ കാരണമാകുമെന്നതിനാൽ ഇത് ചിലരിൽ മാത്രമേ സംഭവിക്കുകയുള്ളു. എല്ലാവരിലും ഉണ്ടായെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസ് അണുബാധ മൂലമുള്ള പല മയോകാഡിറ്റിസ് കേസുകളിലും ബോധം നഷ്ടപ്പെടുകയും ഹൃദയമിടിപ്പിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തതിന് ശേഷം മാത്രമായിരിക്കും ഡോക്ടറെ സമീപിക്കുന്നത്. മിക്കപ്പോഴും, പ്രാഥമിക പരിശോധനയിൽ ലക്ഷണങ്ങളുടെ കാരണം കണ്ടെത്താൻ സാധിക്കാറില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മറ്റ് കാരണങ്ങളും ഹൃദയത്തിൻ്റെ അവസ്ഥയും മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അപ്പോഴേക്കും ആ വ്യക്തിക്ക് ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യും”- ഡോ.മോഹൻ മുറാലി ജാംഗ്മസെട്ടി വിശദീകരിക്കുന്നു.
തുടർച്ചയായി ശരീരത്തിൽ വൈറസ് അണുബാധകൾ ഉണ്ടാവുകയും, ശരീരത്തിൽ ദീർഘകാലം വൈറസ് സജീവമായി തുടരുകയും ചെയ്യുന്നത് പ്രത്യേകിച്ചും അപകടകരമാണെന്ന് ഡോ.എ.രവികാന്ത് മുന്നറിയിപ്പ് നൽകുന്നു. “ഈ അണുബാധകൾ ഹൃദയവ്യവസ്ഥയിൽ തുടർച്ചയായ നീർക്കെട്ടും കേടുപാടുകളും വരുത്തുകയും ഹൃദയാഘാതം, ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിങ്ങനെയുള്ള ദീർഘകാല സങ്കീർണതകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
രക്തക്കുഴലുകൾക്ക് കട്ടികൂടുന്നത് മൂലമുണ്ടാകുന്ന നിർജ്ജലീകരണം, ഹൃദയം പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നതിന് ഇടയാക്കിയേക്കും. പ്രത്യേകിച്ച് വൈറസ്ബാധയിൽ നിന്ന് കരകയറുന്ന സമയത്ത്. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും ഹൃദയ സമ്മർദ്ദവും പരോക്ഷ ഫലങ്ങളിൽ ഉൾപ്പെടുന്നു.
ഹൃദയസ്തംഭന സാധ്യത എങ്ങനെ കുറയ്ക്കാം
വൈറൽ അണുബാധകൾ ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെങ്കിലും, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണിതെന്നും ഡോ.എ.രവികാന്ത് പറയുന്നു. “വൈറൽ അണുബാധ ബാധിച്ച എല്ലാവർക്കും ഹൃദയസ്തംഭനം ഉണ്ടാകില്ല. വൈറസ് അണുബാധ അപകടസാധ്യത വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ, പക്ഷേ നേരത്തേ രോഗനിർണയം നടത്തിയാൽ ഇത് തടയാനാകും. ഹൃദയസംബന്ധമായ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കുകയും ചെയ്യേണ്ടത് നിർണായക ഘടകമാണെന്ന് ഡോ.അഭിഷേക് സിംഗ് പറഞ്ഞു.
പുകവലി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ , പ്രമേഹം, ഉദാസീനമായ ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ.എ.രവികാന്ത് പറഞ്ഞു. പതിവ് വ്യായാമം, സമീകൃതാഹാരം, പുകവലി ഒഴിവാക്കൽ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിന് നിർണായകമാണ്, പ്രത്യേകിച്ച് വൈറൽ അണുബാധയുടെ സാഹചര്യത്തിൽ,” അദ്ദേഹം പറഞ്ഞു.
ചികിത്സയും രോഗനിർണയവും
വൈറൽ അണുബാധകളുടെ ചികിത്സയിൽ സാധാരണയായി ആൻ്റിവൈറൽ മരുന്നുകൾ, സപ്പോർട്ടീവ് കെയർ, രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടുന്നതായി ഡോ.എ.രവികാന്ത് പറഞ്ഞു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വൈറൽ അണുബാധ കാരണമാകുമെന്ന് സംശയിക്കുന്ന കേസുകളിൽ, സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനായി അധിക ചികിത്സ ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.മോഹൻ മുരളി ജാംഗ്മസെട്ടി പറയുന്നതനുസരിച്ച്, ഹൃദയാഘാതമുണ്ടായ ഏതൊരു കേസിലും, മരണ കാരണം കണ്ടെത്തുന്നതിന് വ്യക്തിക്ക് പനി ഉണ്ടായിരുന്നോ വൈറസ് അണുബാധയോ ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ട രോഗങ്ങളോ ഉണ്ടായിരുന്നോ എന്ന് വിലയിരുത്താനും മനസിലാക്കാനും വ്യക്തിയുടെ ചരിത്രം വളരെ പ്രധാനമാണ്.
ഓർത്തിരിക്കേണ്ടവ
- വൈറൽ അണുബാധ ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും മാത്രമല്ല, ഹൃദയത്തെയും ബാധിക്കുന്നു.
- വൈറൽ അണുബാധയുള്ള എല്ലാവർക്കും ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല.
- ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് വൈറൽ അണുബാധകൾ.പുകവലി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് മറ്റ് ഘടകങ്ങൾ.