ഉത്കണ്ഠ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , നിർജ്ജലീകരണം തുടങ്ങിയ സങ്കീർണമല്ലാത്ത കേസുകൾ മുതൽ സ്ട്രോക്ക്, അപസ്മാരം , ചില അപൂർവ സന്ദർഭങ്ങളിൽ പ്രസവം പോലുള്ള അടിയന്തര ഘട്ടങ്ങൾ വരെ വിമാനത്തിൽ കൈകാര്യം ചെയ്യേണ്ടതായി വരും. ഇത്തരം സാഹചര്യങ്ങൾ ഒരാൾ ചിന്തിക്കുന്നതിലും അപ്പുറമാണെങ്കിലും വിമാനത്തിൽ സാധാരണമാണ്.
അടുത്തിടെ ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്കുള്ള ഒരു വിമാനത്തിൽ, ഡോക്ടറെ ആവശ്യപ്പെട്ടുള്ള അഭ്യർത്ഥനയെ തുടർന്ന് ഞാൻ പ്രവർത്തിക്കുകയുണ്ടായി. എൻ്റെ കരിയറിൽ മൂന്നാമത്തെ തവണയായിരുന്നു സമാന സംഭവമുണ്ടാകുന്നത്.
പുലർച്ചെ 1 മണിയോടെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിൽ എത്തി. അവിടെ നിന്നും ടൊറൻ്റോയിലേക്കുള്ള ഞങ്ങളുടെ കണക്റ്റിംഗ് ഫ്ലൈറ്റ് 3 മണിക്ക് പുറപ്പെടും. ബോർഡിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞിരുന്നു. ഫ്ലൈറ്റ് പുറപ്പെടാറായെന്ന് ക്യാപ്റ്റൻ്റെ സന്ദേശവും വന്നു. അപ്പോഴാണ് വിമാനത്തിനുള്ളിൽ സാധാരണമായ ” ഏതെങ്കിലും ഡോക്ടർ വിമാനത്തിലുണ്ടോ” എന്ന അറിയിപ്പ് കേൾക്കാനിടയായത്.
കാനഡയിൽ നിന്നുള്ള ഒരു റേഡിയോളജിസ്റ്റും ഞാനും ഉടനെ വിമാനത്തിൻ്റെ പുറകിലേക്ക് ഓടിപ്പോയി. അവിടെ അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീ യാത്രക്കാരി ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് അപസ്മാരമുണ്ടായതിനെ തുടർന്ന് സ്ഥലകാല ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.
ഒറ്റക്ക് യാത്ര ചെയ്തിരുന്ന അവർ അപസ്മാരത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി അടുത്തുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചു.
വിമാനത്തിനുള്ളിൽ മെഡിക്കൽ അത്യാഹിതം നേരിടേണ്ടി വരുമ്പോൾ യാത്രക്കാരൻ്റെ ജീവശ്വാസം പരിശോധിക്കുക എന്നതാണ് അടിയന്തിരമായ ചെയ്യേണ്ട ആദ്യപടികളിലൊന്ന്. ഞങ്ങൾ അവരുടെ നാഡിമിടിപ്പ് പരിശോധിച്ചു. അത് സാധാരണ നിലയായിരുന്നു. അതിനാൽ ജീവന് ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തി. പത്ത് മിനിറ്റിനുള്ളിൽ അവർ കണ്ണ് തുറക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിച്ച് തുടങ്ങുകയും ചെയ്തു.
ഭാഗ്യവശാൽ വിമാനം അതുവരെ പറന്നുയരാത്തതിനാൽ, അവരെ ഇറക്കണോ അതോ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണോ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് തീരുമാനമെടുക്കേണ്ടി വന്നു. അവർക്കുണ്ടായത് സ്ട്രോക്കിന് മുമ്പുള്ള അവസ്ഥയാണെന്നായിരുന്നു ഞങ്ങളുടെ നിഗമനം. സംസാരത്തിലെ അവ്യക്തതയും കൃത്യതയില്ലായ്മയും നിർദ്ദേശങ്ങളോട് പ്രതികരിക്കാത്ത അവസ്ഥയുമെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയാൽ സ്ട്രോക്ക് വരുന്നത് തടയാനാകും. ഞങ്ങളുടെ മെഡിക്കൽ അറിവിൻ്റെ അടിസ്ഥാനത്തിൽ ആ യാത്രക്കാരിടെ അവിടെ ഇറക്കാൻ തീരുമാനിച്ചു.
വിമാനത്തിൽ യാത്രക്കാർക്ക് അപസ്മാരമുണ്ടാകുന്നത് സാധാരണമാണ്. പ്രമേഹമുള്ള ചില യാത്രക്കാർക്ക് ശരിയായി ഭക്ഷണം കഴിക്കാത്തത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് വിറയലും മറ്റും ഉണ്ടാകുന്നതും ചിലപ്പോൾ സംഭവിക്കാറുണ്ട്. വിമാനങ്ങളിൽ ഇത് പലപ്പോഴും സംഭവിക്കും. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ നിർജലീകരണം സംഭവിക്കുന്നവരിലും ഇത്തരത്തിൽ വിറയലും മറ്റും ഉണ്ടാകാം.
ഭാഗ്യവശാൽ, ഈ കേസിൽ അവരുടെ സഹയാത്രികൻ വിമാനം പറന്നുയരുന്നതിന് മുമ്പ് മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തു. ഇത് ടേക്ക് ഓഫിന് ശേഷമാണ് സംഭവിച്ചിരുന്നെങ്കിൽ, സാഹചര്യം വളരെ വ്യത്യസ്തമായേനെ. അത്തരം സാഹചര്യമുണ്ടായാൽ അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുക എന്ന തീരുമാനമാണ് സാധാരണയായി പൈലറ്റ് സ്വീകരിക്കാറുള്ളത്.
ടൊറൻ്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലും സമാന സംഭവമുണ്ടായി. പറന്നുയർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഹൃദയമിടിപ്പ് കൂടുകയും അമിതമായി വിയർക്കുകയും ചെയ്ത ഒരു വൃദ്ധനെ പരിശോധിക്കുന്നതിനായി എന്നെ വിളിച്ചു. ഷുഗർ ലെവൽ കുറയൽ അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിയയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളായിരുന്നു ഇവ. അദ്ദേഹം പ്രമേഹത്തിനുള്ള മരുന്ന് അബദ്ധത്തിൽ രണ്ട് തവണ കഴിച്ചിരുന്നു. ഒരിക്കൽ കൂടി ഉറപ്പിച്ച ശേഷം ഒരു ചോക്ലേറ്റ് ബാറും, ഉപ്പും മധുരവും ചേർത്ത് നാരങ്ങവെള്ളവും നൽകിയതോടെ അദ്ദേഹം സാധാരണ നിലയിലായി.
ഡോക്ടറെ ആവശ്യപ്പെട്ടുള്ള വിമാന അനൌൺസ്മെൻ്റിനെ തുടർന്ന ഞാൻ ആദ്യമായി പ്രവർത്തിച്ചത് 1980കളുടെ അവസാനത്തിൽ ബാംഗ്ലൂരിലേക്കുള്ള ഒരു വിമാനയാത്രയിലാണ്. വിമാനത്തിലുണ്ടായിരുന്ന ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥന് യാത്രാമദ്ധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടു. ഞാൻ അദ്ദേഹത്തിന് വേദന നിയന്ത്രിക്കാൻ സഹായിക്കുന്ന മോർഫിൻ നൽകി. പൈലറ്റ് ഉടൻ തന്നെ അടുത്തുള്ള എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് HAL വിമാനത്താവളത്തിലേക്ക് അടിയന്തരമായി ആംബുലൻസ് എത്തിച്ചു. അരമണിക്കൂറിനകം ഓഫീസറെ ബാംഗ്ലൂരിലെ ആശുപത്രികളിലൊന്നിലേക്ക് മാറ്റുകയും അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു. കൃത്യസമയത്ത് ചികിത്സ നൽകാനായതിനാൽ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
സംഭവത്തിന് ശേഷം എനിക്ക് രണ്ട് കത്തുകൾ ലഭിച്ചു. ഓഫീസറുടെ ജീവൻ രക്ഷിച്ചതിന് നന്ദി അറിയിച്ച് വ്യോമസേനാ മേധാവിയുടെ കത്തായിരുന്നു ഒന്ന്. മറ്റൊന്ന്, ഓഫീസറുടെ ഭാര്യയും മകളും അയച്ചതായിരുന്നു. ഡോക്ടർ എന്ന നിലയിൽ ഞാൻ മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിരുന്നുള്ളു. അതുകൊണ്ട് തന്നെ ഈ കത്തുകൾക്ക് വളരെ വിലപ്പെട്ടതായിരുന്നു. ഞാൻ അവ വളരെക്കാലം നിധിപോലെ സൂക്ഷിച്ചു.
രണ്ടാമത്തെ സംഭവം കൊറിയയിലേക്കുള്ള ഒരു വിമാനത്തിലാണ് നടന്നത്. അത് അത്രത്തോളം സങ്കീർണമല്ലായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ വിമാനത്തിലുണ്ടായിരുന്നു. യാത്രാമദ്ധ്യേ അവർ ആക്രമണ സ്വഭാവം കാണിച്ചു. അടിയന്തര സ്വഭാവമുള്ള സാഹചര്യമായിരുന്നില്ല അത്. സാവധാനത്തിൽ സംസാരിച്ച് എനിക്ക് അവരെ സമാധാനപ്പെടുത്താൻ സാധിച്ചു. യുവതിയുടെ മെഡിക്കൽ ഹിസ്റ്ററി ഞങ്ങളോട് പങ്കുവെച്ചത് കൂടെയുണ്ടായിരുന്ന കുടുംബാംഗമായിരുന്നു. അത് വളരെയധികം സഹായിച്ചു.
അടുത്തിടെയുണ്ടായ സംഭവത്തിൽ, യാത്രക്കാരി ഒറ്റക്കായിരുന്നതിനാലും അടുത്ത ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാലും ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ബന്ധപ്പെടുന്നതിനായി വിമാനയാത്രക്കാരൻ്റെ സുഹൃത്തിൻ്റേയോ, ബന്ധുവിൻ്റേയോ, സഹപ്രവർത്തകൻ്റേയോ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കാനുള്ള നടപടികൾ എയർലൈൻ കമ്പനികൾ സ്വീകരിക്കണമെന്നാണ് എൻ്റെ നിർദ്ദേശം.
വിമാനത്തിലെ അടിയന്ത സാഹചര്യങ്ങളിൽ ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ സേവനം ആവശ്യമായി വന്നാൽ അതിന് പ്രതിഫലം വാങ്ങരുത് എന്നാണ് വർഷങ്ങളുടെ പരിചയത്തിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യം. അത് പൂർണ്ണമായും നല്ല മനസ്സോടെ ചെയ്യുക. നിങ്ങളുടെ സേവനത്തിന് വിമാനക്കമ്പനിയിൽ നിന്ന് നൽകുന്ന ഒരു പെട്ടി ചോക്ലേറ്റോ ഒരു കുപ്പി വൈനോ പോലുള്ള പ്രതിഫലങ്ങൾ സ്വീകരിക്കുന്നത് അർത്ഥമാക്കുന്നത് അടിയന്തിര വൈദ്യസഹായം നൽകുന്നവരെ സംരക്ഷിക്കുന്ന “ഗുഡ് സമരിതൻ ലോ” നിങ്ങൾക്ക് ബാധകമാകില്ല എന്നാണ്.
ഒരു ഡോക്ടർ എന്ന നിലയിൽ , വിമാനത്തിലെ അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ നൽകാൻ ഞാൻ വിസമ്മതിക്കുകയാണെങ്കിൽ , അത് അധാർമ്മികമായി കണക്കാക്കപ്പെടാം. യോഗ്യതയുള്ള സർട്ടിഫൈഡ് ഡോക്ടർ ആണ് ഞാനെങ്കിൽ ആ വ്യക്തിയെ ചികിത്സിക്കണം. മെഡിക്കൽ പ്രൊഫഷണലുകൾ അല്ലാത്തവരാണെങ്കിൽ പോലും അടിയന്തര സാഹചര്യങ്ങളിൽ അടിസ്ഥാന ലൈഫ് സപ്പോർട്ട് (Basic Life Support-BLS) എങ്ങനെ നൽകാമെന്ന് പരിശീലിപ്പിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.
സ്വാതി ആർ അയ്യരോട് സംസാരിച്ചതിൽ നിന്നുള്ള ഭാഗങ്ങൾ