2021ലായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നുള്ള അറുപതുകാരിയായ സ്ത്രീ HPV ടെസ്റ്റിന് വിധേയയാവുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. ഇതിനെ തുടർന്ന് അവരെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിക്കൽ സർജൻ ഡോ.എസ്.പി സോമശേഖർ കോൾപോസ്‌കോപ്പിയും നടത്തി(ഗർഭാശയം പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയ രീതി). അവരിൽ പ്രീ-കാൻസർ രൂപപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.
അതായത്, സെർവിക്കൽ കാൻസർ അഥവാ ഗർഭാശയ കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നതെന്ന് ഡോ.സോമശേഖർ പറയുന്നു. ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഇൻ്റർനാഷണൽ ഡയറക്ടറും അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് ഡോ.എസ്.പി സോമശേഖർ.
13 ഉം 17 ഉം വയസ്സുള്ള രണ്ട് പെൺമക്കളുടെ അമ്മയായ ആ സ്ത്രീയോട് ഡോക്ടർ സംസാരിച്ചു. അവരുടെ അവസ്ഥയെക്കുറിച്ചും, കൃത്യസമയത്ത് HPV കുത്തിവെപ്പ് എടുത്തിരുന്നെങ്കിൽ ഇത് തടയാമായിരുന്നുവെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഈ സാഹചര്യത്തിൽ ഇനി കുത്തിവെപ്പെടുക്കുന്നത് പ്രയോജനപ്പെടില്ലെന്ന് ആ സ്ത്രീയെ മനസ്സിലാക്കിപ്പിക്കാൻ അൽപം സമയമെടുക്കേണ്ടി വന്നതായി ഡോ. സോമശേഖരൻ വിശദമാക്കുന്നു.
“അർബുദത്തിനു മുമ്പുള്ള ഘട്ടം ഇതിനകം വികസിച്ച സാഹചര്യത്തിൽ വാക്സിൻ എടുക്കുന്നത് സഹായിക്കില്ല,” അദ്ദേഹം പറയുന്നു.
യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം രണ്ട് വാക്സിനുകൾ ക്യാൻസറിനെ തടയാൻ സഹായിക്കും:
HPV വാക്സിൻ: പല തരത്തിലുള്ള ക്യാൻസറുകൾ തടയുന്നു
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ: കരൾ കാൻസർ തടയാൻ സഹായിക്കുന്ന
HPV: ക്യാൻസറിനെതിരായ സംരക്ഷണം
എപ്പോഴാണ് വാക്സിനേഷൻ എടുക്കേണ്ടതെന്ന് യുവതി ഡോക്ടറോട് ചോദിച്ചു.” നന്മ ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പെൺമക്കൾക്ക് നിർബന്ധമായും HPV വാക്സിനേഷൻ നൽകണമെന്നായിരുന്നു എൻ്റെ മറുപടി” ഡോ.സോമശേഖർ വിശദമാക്കുന്നു.
തൻ്റെ പെൺമക്കൾക്ക് കുത്തിവെപ്പെടുക്കാൻ ആ സ്ത്രീ തീർത്തും വിമുഖത കാണിച്ചതിനാൽ, ഡോ. സോമശേഖർ വാക്‌സിൻ്റെ സുരക്ഷയെക്കുറിച്ചുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവരുമായി പങ്കിട്ടു. ഓസ്‌ട്രേലിയയിലെയും നെതർലാൻഡ്‌സിലെയും സർക്കാരുകൾ HPV വാക്‌സിൻ നൽകുന്നത് നിർബന്ധമാക്കിയതിനെ കുറിച്ചും അദ്ദേഹം അവരോട് വിശദീകരിച്ചു.
മകളുടെ ജന്മദിനം വരാനിരിക്കുകയാണെന്ന് യുവതി സൂചിപ്പിച്ചപ്പോൾ, മാരകമായ ക്യാൻസറിൽ നിന്നുള്ള സംരക്ഷണത്തേക്കാൾ മികച്ച സമ്മാനം മകൾക്ക് നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു.
“ HPV സംബന്ധമായ അണുബാധകളിൽ നിന്നും സംരക്ഷിക്കപ്പെട്ട മകൾ ഭാവിയിൽ അഭിമാനത്തോടെ പറയും, ചെറുപ്പത്തിൽ തന്നെ വാക്സിനേഷൻ നൽകാൻ അമ്മയെടുത്ത ശരിയായ തീരുമാനമാണ് തന്നെ സംരക്ഷിച്ചതെന്ന്” ഡോ. സോമശേഖർ പറഞ്ഞു. “ഈ വാക്കുകൾ അവർക്ക് വൈകാരികമായി തോന്നി, അവരുടെ രണ്ട് പെൺമക്കൾക്കും വാക്സിനേഷൻ നൽകാമെന്ന് സമ്മതിച്ചു.”
ഓസ്‌ട്രേലിയയിലും യുഎസിലും HPV വിജയകരം
രക്ഷിതാക്കൾക്കിടയിൽ ഇപ്പോഴും ചില വിമുഖതയുണ്ടെങ്കിലും ഈയിടെയായി കൂടുതൽ ആളുകൾ HPV വാക്‌സിനോട് അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ശിശുരോഗവിദഗ്ദ്ധനും ബംഗളൂരുവിലെ കാസി ക്ലിനിക്കിൻ്റെ സ്ഥാപകനുമായ ഡോ.എസ്.ജി.കാസി പറയുന്നു.
“ജീവിതത്തിൽ വളരെ കാലത്തിന് ശേഷം വന്നേക്കാവുന്ന ഒരു അവസ്ഥയ്ക്ക് കുഞ്ഞായിരിക്കുമ്പോൾ വാക്സിൻ സ്വീകരിക്കേണ്ട കാര്യത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്”-ഡോ.കാസി പറയുന്നു. “ഇനിയും ഈ ആവശ്യബോധം രക്ഷിതാക്കൾക്കിടയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിൻ്റെ വാക്‌സിനുകളുടെയും പ്രതിരോധ കുത്തിവയ്‌പ്പുകളുടെയും ഉപദേശക സമിതിയിൽ അംഗമാണ് ഡോ.കാസി.
വാക്സിനുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളാലാണ് ഈ വിമുഖതയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തുമുതൽ പതിനാറ് വയസ് വരെ പ്രായമുള്ള എല്ലാവർക്കും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ എച്ച്പിവി വാക്സിൻ അവതരിപ്പിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഇത് ഇരുപത്തഞ്ച് വയസ്സു വരെയുമാകാം. അതിനാൽ, വാക്സിൻ വളരെ നന്നായി പ്രവർത്തിച്ചുവെന്നതിൻ്റെ ശക്തമായ ഡാറ്റ ഓസ്‌ട്രേലിയയിലുണ്ട്. ജനനേന്ദ്രിയത്തിലെ അരിമ്പാറ(genital warts), സെർവിക്കൽ കാൻസർ എന്നിവയിൽ കഴിഞ്ഞ 10 വർഷങ്ങളിൽ കുറവുണ്ടായതായുള്ള കണക്കുകൾ ഇതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ദേശീയ രോഗപ്രതിരോധ ഷെഡ്യൂളിൽ HPV വാക്സിൻ ഉൾപ്പെടുത്താനുള്ള സർക്കാരിൻ്റെ സമീപകാല തീരുമാനം കണക്കിലെടുത്ത് ഇന്ത്യയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.
HPV വാക്സിൻ എപ്പോൾ സ്വീകരിക്കണം
ഒൻപതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിക്ക് അവർ ലൈംഗിക ജീവിതം ആരംഭിക്കുന്നതിനു മുമ്പ് എച്ച്‌പിവി വാക്സിൻ നൽകുന്നതിലൂടെ സെർവിക്കൽ ക്യാൻസർ തടയാൻ കഴിയുമെന്ന് ഡോ. സോമശേഖർ പറയുന്നു.
10 വയസ്സുള്ള കുട്ടികളെ ടിഡാപ്പ് ബൂസ്റ്റർ വാക്സിനായി (ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടൂസിസ്) ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് എച്ച്പിവി വാക്സിനേഷനെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കേണ്ടതെന്ന് ഡോ. കാസി പറയുന്നു. അതേ ദിവസമോ അല്ലെങ്കിൽ ഒരു മാസത്തിന് ശേഷമോ കുട്ടിക്ക് HPV വാക്സിനേഷൻ സ്വീകരിക്കാം. മാതാപിതാക്കളുടെ സംശയ നിവാരണത്തിനായി കാര്യങ്ങൾ എഴുതി നൽകുകയും ചെയ്യാം.
ഇന്ത്യയിൽ ലഭ്യമായ രണ്ട് HPV വാക്‌സിനുകളും ആൺകുട്ടികൾക്കും നൽകാമെന്ന് അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയിലും യുഎസിലും ആൺകുട്ടികൾക്കും പുരുഷന്മാർക്കും HPV വാക്സിനേഷൻ നൽകുന്നുണ്ട്. സി.ഡി.സിയുടെ അഭിപ്രായത്തിൽ, പുരുഷന്മാരിൽ ലിംഗം, മലദ്വാരം, തൊണ്ടയുടെ പിൻഭാഗം എന്നിവയിലെ കാൻസറുകളിലേക്ക് നയിച്ചേക്കാവുന്ന ഭാവിയിലെ അണുബാധകളെ തടയാൻ ഇത് സഹായിക്കും.
ഏറ്റവും പുതിയ നിർദ്ദേശമനുസരിച്ച്, 45 വയസ്സ് വരെയുള്ളവർക്ക് HPV വാക്സിൻ എടുക്കാമെന്ന് ഹൈദരാബാദിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ .ഹർഷവർദ്ധൻ അന്നദാനം പറയുന്നു.
ഒൻപതോ പത്തോ വയസ്സുള്ള പെൺകുട്ടികൾക്ക് വാക്സിൻ നൽകാൻ അദ്ദേഹം നിർദ്ദേശിച്ച പല സ്ഥലങ്ങളിലും അവരുടെ അമ്മമാരും വാക്സിൻ എടുക്കാൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ഡോ. കാസി പറയുന്നു.
HPV ചെറുപ്പത്തിലേ നൽകിയാൽ മികച്ച ഫലം ലഭിക്കും
HPV വാക്‌സിൻ ഒരു പ്രതിരോധ കുത്തിവയ്‌പ്പായതിനാൽ, ശരീരത്തിൽ രോഗം മൂർച്ഛിച്ചതിന് ശേഷം ഇത് നൽകിയാൽ ഒരു ഫലവും ഉണ്ടാകില്ലെന്ന് ഡോ.കാസി പറയുന്നു. “കൂടാതെ, രോഗപ്രതിരോധശാസ്ത്രപരമായി, വാക്സിനോടുള്ള പ്രതികരണം 10 വയസ് മുതൽ 25 വയസ് വരെയുള്ളവരിൽ വളരെ മികച്ചതാണെന്ന് അദ്ദേഹം പറയുന്നു.
വാക്‌സിൻ സ്വീകരിക്കുന്ന ചില കൗമാരക്കാർക്ക് തളർച്ച അനുഭവപ്പെടാനുള്ള പ്രവണതയുണ്ടെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു – സിൻകോപൽ എപ്പിസോഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. അതുകൊണ്ട് കുട്ടിയെ ഇരുത്തിയോ, കിടത്തിയോ വേണം വാക്സിൻ നൽകാൻ. വാക്സിനേഷൻ കഴിഞ്ഞ് 10 മുതൽ 15 മിനിറ്റ് വരെയെങ്കിലും കുട്ടി നിരീക്ഷണത്തിലായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
പ്രധാനപോയിൻ്റുകൾ
ഒമ്പത് മുതൽ 12 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് HPV വാക്സിൻ നൽകുന്നത് സെർവിക്കൽ ക്യാൻസറിനെ തടയാൻ സഹായിക്കും.
പനി, ഓക്കാനം, കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് വേദന, നീർവീക്കം എന്നിവയാണ് വാക്‌സിൻ്റെ സാധാരണയായുള്ള പാർശ്വഫലങ്ങൾ.
14 വയസ്സിന് മുമ്പ് എടുത്താൽ, ഇത് രണ്ട് ഡോസ് വാക്സിൻ ആണ്. 14 വയസിനു ശേഷം നൽകിയാൽ, അത് മൂന്ന് ഡോസ് വാക്സിൻ ആയിരിക്കും.