മുതിർന്നവരിൽ പലരും തങ്ങളുടെ കൊച്ചുമക്കളുമായി കളിക്കാനും അവർക്ക് കഥകൾ പറഞ്ഞുകൊടുക്കാനും ഇഷ്ടപ്പെടുന്നവരാണ്. കുട്ടികൾ മാതാപിതാക്കളോട് വഴക്കിടുമ്പോൾ മുത്തശ്ശനോ മുത്തശ്ശിയോ ആയിരിക്കും പലപ്പോഴും രക്ഷയ്ക്ക് എത്തുക. ഈ ബന്ധം സന്തോഷം നൽകുന്നതാണെങ്കിലും തലമുറകൾ തമ്മിലുള്ള വ്യത്യാസം മൂലം ചിലപ്പോൾ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഈ വിടവ് നികത്തുക എന്നത് പ്രായമായവരും കൊച്ചുമക്കളും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ വളരെ പ്രധാനമാണ്.
ഒരു വ്യക്തി വളരുന്ന സാഹചര്യം, മൂല്യങ്ങൾ, സമൂഹത്തോടുള്ള കാഴ്ചപ്പാട് എന്നിവ വ്യത്യസ്തമായിരിക്കും. ഇത് ബന്ധങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ട് മുതിർന്നവരും പേരക്കുട്ടികളും തമ്മിലുള്ള തലമുറ വിടവ് നികത്താൻ സഹായിക്കുന്ന ചില പൊതുവായ മാർഗ്ഗങ്ങളാണ് ഇനി പറയുന്നത്. അവ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും.
തലമുറ വിടവ് നികത്താൻ തുറന്ന മനസ്സ് വേണം
രണ്ടു തലമുറകളിലെ വിശ്വാസ വ്യവസ്ഥ, ധാർമ്മികത, മൂല്യങ്ങൾ, ആശയ വ്യത്യാസം എന്നിവയാണ് തലമുറ വിടവിനെ നിർ ണയിക്കുന്നതെന്ന് ബെംഗളൂരു മണിപ്പാൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജി കൺസൾട്ടൻ്റ് ഡോ. സതീഷ് കുമാർ സി.ആർ പറയുന്നു. ഇത് എല്ലാ കുടുംബങ്ങളിലും സ്ഥിരമായി സംഭവിക്കുന്ന ഒരു കാര്യമാണ്. “ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിന് ഈ അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മുതിർന്നവരിൽ ചിലർ മാറിയ കാലഘട്ടത്തെ മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. എന്നാൽ മറ്റ് ചിലർ കുടുംബങ്ങളിലെ തലമുറ വിടവുകൾ മനസ്സിലാക്കാൻ സ്വയം സജീവമായി മുൻകൈയെടുക്കാറുമുണ്ട്. ബെംഗളൂരുവിലെ മുൻ അധ്യാപികയാണ് 78 കാരിയായ വൈദേഹി ഹരിഹരൻ. അവർക്ക് 12ഉം 24ഉം 29ഉം വയസ്സുള്ള മൂന്നു പേരക്കുട്ടികളുണ്ട്. അവരുമായി ഇടപഴകുന്നതിലൂടെ നിലവിലെ കാലഘട്ടത്തെക്കുറിച്ചും പേരക്കുട്ടികളുടെ സമപ്രായക്കാർ ആശയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ അവർക്ക് സാധിച്ചു. ” ഞാൻ തുറന്ന മനസ്സോടെയിരിക്കുകയും അവർക്ക് സുരക്ഷിതമായ ഇടം നൽകുകയും ചെയ്യുന്നിടത്തോളം കാലം ഞങ്ങൾ തമ്മിൽ അടുത്ത ബന്ധം നിലനിൽക്കും” – അവർ പറയുന്നു. കൊച്ചുമക്കളോട് എന്തിനെ കുറിച്ചെല്ലാം സംസാരിക്കും എന്ന് ചോദിച്ചപ്പോൾ സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളും സംഭാഷണ വിഷയങ്ങളാണെന്നായിരുന്നു അവരുടെ മറുപടി. ” മുതിർന്നവൻ തൻ്റെ വിവാഹ സങ്കൽപങ്ങളായിരുന്നു പങ്കുവെച്ചത്. അതേസമയം ഇളയൻ അവൻ്റെ ക്ലാസിനെ കുറിച്ചായിരുന്നു വാചാലനായത്. എൻ്റെ കുട്ടിക്കാലത്തെ കഥകളും വളരെ ഇഷ്ടത്തോടെ അവർ കേൾക്കാറുണ്ട്”- വൈദേഹി ഹരിഹരൻ പറയുന്നു.
തലമുറ വിടവിൻ്റെ ശ്രദ്ധേയമായ ഒരു സവിശേഷത സാങ്കേതികവിദ്യയുടെ വികസനമാണെന്നാണ് ഹാപ്പിയസ്റ്റ് ഹെൽത്തിനോട് സംസാരിക്കവെ വൈദേഹി ഹരിഹരൻ ചൂണ്ടിക്കാട്ടിയത്. കാലത്തിനൊത്തുള്ള മുന്നോട്ട് പോകൽ എളുപ്പമാക്കിയത് അവരുടെ 24 വയസ്സുള്ള പേരക്കുട്ടിയായിരുന്നു. “മൊബൈൽ ആപ്ലിക്കേഷനുകളും പുതിയ ഗാഡ്ജെറ്റുകളും എങ്ങനെ ഉപയോഗിക്കാമെന്ന് താൻ പഠിച്ചതായി അവർ പറയുന്നു. അതുകൊണ്ട് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ ഭക്ഷണം മറ്റ് സാധനങ്ങളും ഫോൺ വഴി ഓർഡർ ചെയ്യാൻ അവർക്ക് സാധിക്കും.