മുട്ടുവേദന, ആർത്തവവുമായി ബന്ധപ്പെട്ട വേദന, പല്ല് വേദന തുടങ്ങിയ അനുഭവപ്പെട്ടാൻ മെഡിക്കൽ ഷോപ്പിലേക്ക് ഓടി മെഫനാമിക് ആസിഡ് അടങ്ങിയ വേദന സംഹാരികൾ വാങ്ങി ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (IPC) മെഫനാമിക് ആസിഡിന് എതിരായി ഡ്രഗ് സേഫ്റ്റി അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. അവയുടെ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരോടും പൊടുജനങ്ങളോടും ജാഗരൂഗരായിരിക്കാനും നിർദ്ദേശമുണ്ട്.
അത്തരത്തിലൊരു ഏതെങ്കിലും അന്തരഫലങ്ങൾ ഉണ്ടായാൽ www.ipc.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോം പൂർത്തിയാക്കി കമ്മീഷന് കീഴിലുള്ള ഫാർമക്കോവിജിലൻസ് പ്രോഗ്രാം ഓഫ് ഇന്ത്യയുടെ(PvPI) ദേശീയ കോർഡിനേഷൻ കേന്ദ്രത്തെ അറിയിക്കുകയോ ADR PvPIയുടെ ആൻഡ്രോയിഡ് ആപ്പ്, PvPI ഹെൽപ് ലൈൻ നമ്പറായ 1800-180-3024 എന്നിവ വഴിയോ വിവരം അറിയിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകൾ വഴി വളരെ എളുപ്പത്തിൽ ലഭിക്കുന്ന വേദന സംഹാരിയാണ് മെഫനാമിക് ആസിഡ് അടങ്ങിയ മരുന്നുകൾ. മെഫ്ത്താൽ, മെഫ്കൈൻഡ്, മെഫാനോം, ഇബുക്ലിൻ എന്നിങ്ങനെയുള്ള വ്യത്യസ്ത പേരുകളിലാണ് ഇവ വിറ്റഴിക്കുന്നത്. ആർത്തവ സമയത്തെ വേദനകൾ കുറയ്ക്കുന്നതിനായി നല്ലൊരു ശതമാനം സ്ത്രീകളും മെഫനാമിക് ആസിഡ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, മിതമായ തരത്തിലുള്ള മറ്റ് വേദനകൾ, നീർക്കെട്ട്, പനി, പല്ലുവേദന എന്നിവക്കും മെഫനാമിക് ആസിഡ് അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഡ്രഗ് റിയാക്ഷൻ വിത്ത് ഈസ്നോഫീലിയ ആൻ്റ് സിസ്റ്റമിക് സിംപ്റ്റം സിൻഡ്രോം(DRESS-Dreg Reaction With Eosinophilia and Systemic Symptoms Syndrome) എന്ന അലർജിക്ക് മെഫനാമിക് ആസിഡ് കാരണമാകുമെന്ന് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ വെളിപ്പെടുത്തുന്നു. ചില മരുന്നുകളോട് ജീവന് തന്നെ ഭീഷണിയാവുന്ന വിധത്തിലുണ്ടായേക്കാവുന്ന ഹൈപ്പർ സെൻസിറ്റിവിറ്റി പ്രതികരണമാണ് DRESS സിൻഡ്രോം. ചർമ്മത്തിൽ തടിപ്പ്, പനി, ലിംഫ് നോഡുകളിൽ വീക്കം(lymphadenopathy) എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. മരുന്ന് കഴിച്ച് 2-8 ആഴ്ചകൾക്ക് ശേഷമായിരിക്കും DRESS സിൻഡ്രോം ലക്ഷണങ്ങൾ ആരംഭിക്കുക.
മെഫനാമിക് ആസിഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ എന്ന് ആരോഗ്യ വിദഗ്ദ്ധരും മരുന്നിൻ്റെ ഉപഭോക്താക്കളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് IPC പുറപ്പെടുവിച്ച മുന്നറിയിപ്പിൽ നിർദ്ദേശിക്കുന്നു.
മെഫനാമിക് ആസിഡ്: സ്വയം ചികിത്സ ഒഴിവാക്കൂ
വേദന സംഹാരി എന്ന നിലയിൽ മെഫനാമിക് ആസിഡ് ഗുളികകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾ. “കടുത്ത പാർശ്വ ഫലങ്ങളുള്ളതിനാൽ മെഫനാമിക് ആസിഡ് ഞങ്ങൾ നിർദ്ദേശിക്കാറില്ല. പകരം പാരസെറ്റമോൾ, ട്രമഡോൾ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങളില്ലാത്തതും സുരക്ഷിതവുമായ മരുന്നുകളാണ് നിർദ്ദേശിക്കാറുള്ളതെന്ന് ബാംഗ്ലൂർ രാധാകൃഷ്ണ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ.വിദ്യ.വി.ഭട്ട് പറയുന്നു”. എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ഗൗനിക്കാതെ ആളുകൾ സ്വയം ചികിത്സ നടത്തുന്നത് മൂലമാണ് പ്രശ്നമുണ്ടാകുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
“ഒരു വ്യക്തിയുടെ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചതിനു ശേഷമാണ് ഡോക്ടർ അനുയോജ്യമായ ഡോസിൽ മരുന്ന് നിർദ്ദേശിക്കുന്നത്. എന്നാൽ ഒരാൾ സ്വയം ചികിത്സ നടത്തുമ്പോൾ അനുയോജ്യമല്ലാത്ത ഡോസ് കഴിക്കുന്നത് മൂലം ദോഷകരമായ പാർശ്വഫലങ്ങൾ കൂടുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നുകൾ നേരിട്ട് വാങ്ങുന്ന രീതി സർക്കാർ ഇടപെട്ട് കർശനമായി നിയന്ത്രിക്കണമെന്നും ഡോ.വിദ്യ.വി.ഭട്ട് പറയുന്നു.
മരുന്നിൻ്റെ പാർശ്വഫലങ്ങൾ അവഗണിക്കപ്പെടുന്നു
2 മുതൽ 8 ആഴ്ചയ്ക്ക് ശേഷമായിരിക്കും അഡ്വേഴ്സ് ഡ്രഗ് റിയാക്ഷൻ (ADRs) പ്രകടമായി തുടങ്ങുക. മരുന്ന് കഴിച്ചതിന് ശേഷം ഇത്രയും കാലതാമസം വരുന്നതിനാൽ കൃത്യമായ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് പോലും ബുദ്ധിമുട്ടായിരിക്കും. ഇത്തരം പാർശ്വഫലങ്ങൾക്ക് വേണ്ടത്ര ശ്രദ്ധനൽകാതെ അവഗണിക്കുന്നപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അലർജിയുടെ ഫലമായി ചൊറിച്ചിലും തടിപ്പും മറ്റ് ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ അത് മനസ്സിലാക്കാതെയും ഡോക്ടറെ സമീപിക്കാതെയും ആ ലക്ഷണങ്ങൾക്കുള്ള മരുന്നുകൾ വീണ്ടും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പ്രവണതയാണ് ആളുകൾ പിന്തുടരുന്നതെന്ന് ഡോ.വിദ്യ.വി.ഭട്ട് വ്യക്തമാക്കുന്നു.
മരുന്നിൻ്റെ ഉപയോഗം പരിമിതമാണ്
നോൺ സ്റ്റിറോയ്ഡൽ ആൻ്റി ഇൻഫ്ലമേറ്ററി മരുന്നുകളാണ് മെഫെനാമിക് ആസിഡ്. അതുകൊണ്ട് തന്നെ റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവ ചികിത്സിക്കാൻ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഡോ.കാർത്തിക് ദയാലൻ വ്യക്തമാക്കുന്നു. മറ്റ് NSAID പോലെ പാർശ്വഫലങ്ങളുള്ളതിനാൽ ഭൂരിഭാഗം ഡോക്ടർമാരും ഇവ നിർദ്ദേശിക്കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വയറു വേദനയുമായി ബന്ധപ്പെട്ടുള്ള ചികിത്സക്കായാണ് മെഫ്ത്താൽ ഉപയോഗിക്കുന്നതെന്ന് മുംബൈ വാശിയിൽ പ്രവർത്തിക്കുന്ന ഫോർട്ടിസ് ഹീരാനന്ദിനി ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ.പ്രമോദ് ഭോർ പറയുന്നു. കുട്ടികളിലും ഈ മരുന്ന് ഉപയോഗിക്കുന്നു. ഭൂരിഭാഗം പേരും ഇവ മെഡിക്കൽ ഷോപ്പുകളിൽ നിന്നും നേരിട്ട് വാങ്ങാറാണ് പതിവ്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഡോസ് കൃത്യമാകണമെന്നില്ല. ഇത് സ്വാഭാവികമായും ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പോയിൻ്റുകൾ
2023 നവംബർ 30ന് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മെഫെനാമിക് ആസിഡ് അധിഷ്ഠിത വേദനസംഹാരികളുടെ ഉപയോഗത്തെക്കുറിച്ച് ഡ്രഗ് സേഫ്റ്റി അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മരുന്നിന് DRESS സിൻഡ്രോം ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അതിൽ പറയുന്നു.
മെഫ്താൽ, മെഫ്കൈൻഡ്, മെഫാനോം,ഇബുക്ലിൻ പി എന്നീ പേരുകളിലായി വിൽക്കുന്ന ഈ മരുന്ന് റുമാറ്റോയിഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്മെനോറിയ, മിതമായ വേദനകൾ, വീക്കം, പനി, പല്ലുവേദന തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
ആളുകൾ സ്വയം ചികിത്സ നടത്തുകയും കൃത്യമായ ഡോസ് പിന്തുടാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രതികൂല ഫലം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകൾ വഴി ഈ മരുന്നുകൾ നേരിട്ട് വിറ്റഴിക്കാതിരിക്കാൻ കർശനമായ നിയമങ്ങൾ നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത വിദഗ്ദ്ധർ ഊന്നിപ്പറയുന്നു.