കോവിഡ്-19 മഹാമാരിയുടെ സമയത്ത് കോവിഷീൽഡ് വാക്സിനേഷൻ വികസിപ്പിച്ച ഫാർമസ്യൂട്ടിക്കൽ ഭീമനായ അസ്ട്രാസെനെക്ക, വാക്സിനേഷന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് അംഗീകരിച്ചു. വാക്സിനേഷൻ എടുത്ത ചില അപൂർവ്വം കേസുകളിൽ രക്തക്കട്ടകൾ ഉണ്ടാകുന്നതിനും(thrombosis),രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതിനും (thrombocytopenia syndrome -TTS) ഇടയായേക്കും.
ശരീരത്തിലെ ചില അസാധാരണ സ്ഥലങ്ങളിൽ രക്തക്കട്ടകളുണ്ടാവുകയും ഇത് ചില ശരീരഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. കൂടാതെ രക്തം കട്ടപിടിക്കാൻ പ്ലേറ്റ്ലറ്റുകൾ വളരെ പ്രധാനമാണ്. അവയുടെ എണ്ണം കുറയുമ്പോൾ, രക്തസ്രാവം തടയാൻ പ്രയാസമാകും,പ്രത്യേകിച്ച് ആന്തരിക രക്തസ്രാവം. അത് പെട്ടെന്ന് അപകടകരമാകും.
വാക്സിനേഷൻ്റെ പാർശ്വഫലമായി ത്രോംബോസൈറ്റോപീനിയ അപൂർവമായി സംഭവിക്കാമെന്ന് നിയമപരമായ രേഖയിൽ ഫാർമസ്യൂട്ടിക്കൾ ഭീമൻ അംഗീകരിച്ചതായി യുകെയിലെ ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തപ്പോഴാണ് ഈ വിഷയം വെളിച്ചത്തുവന്നത്. ഇതേ വാക്സിൻ സ്വീകരിച്ച കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഇത് ആശങ്കയുണ്ടാക്കുന്നു.
അസ്ട്രസെനെക്കയുടെ 174 കോടി ഡോസ് കോവിഷീൽഡ് ഇന്ത്യ ഉപയോഗിച്ചു
2021 ജനുവരിയിൽ കൊവിഡ്-19 വാക്സിനേഷനുകൾ നൽകി തുടങ്ങിയതും, വാകിസേഷൻ സ്വീകരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെ മുൻഗണനയിൽ ഉൾപ്പെടുത്തിയതും നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിനുശേഷം മുതിർന്ന പൗരന്മാർക്കും, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവർ എന്നിവരേയും വാക്സിനേഷനായി പരിഗണിച്ചു. പിന്നീട് പ്രായപൂർത്തിയായ എല്ലാവർക്കുമായി ഇത് വ്യാപിപ്പിച്ചു. ഇന്ത്യയിൽ 220 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗിച്ചതായി കോവിൻ ഡാറ്റ വെളിപ്പെടുത്തുന്നു. ഇതിൽ 174 കോടി ഡോസുകൾ അഥവാ 79 ശതമാനവും കോവിഷീൽഡാണ് ഉപയോഗിച്ചത്. 36.3കോടി ഡോസ് കോവാക്സിനും 7.3 കോടി ഡോസ് കോർബെവാക്സിനും രാജ്യത്ത് ഉപയോഗിച്ചു. കോവിഡ് -19 മഹാമാരിയുടെ സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിൽ ഇന്ത്യയിലെ 0.007% ആളുകൾക്ക് പ്രതികൂല ഫലങ്ങൾ കണ്ടെത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു.
അടുത്തിടെ ആസ്ട്രസെനെക്ക നടത്തിയ പ്രസ്താവന കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യാക്കാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂട്ട വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുന്നതിന് മുമ്പ് ഉൽപ്പന്നം സൂക്ഷ്മമായി പരിശോധിക്കാത്തതിന് പൊതുജനങ്ങൾ സർക്കാരിനെ ചോദ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ പല ഡോക്ടർമാരും പറയുന്നത്, COVID-19 ൻ്റെ ഗുരുതര ഫലത്തെ തടയുന്നതിലും പകർച്ചവ്യാധി കാലത്തെ ആശുപത്രിവാസവും മരണങ്ങളും കുറയ്ക്കുന്നതിലും വാക്സിൻ ഒരു പ്രധാന പങ്ക് വഹിച്ചു എന്നാണ്.
കോവിഷീൽഡ് പാർശ്വഫലങ്ങൾ പേടിക്കേണ്ടതാണോ?
അണുബാധയുടെ വ്യാപനം തടയുന്നതിനും പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന ആയുധമാണ് വാക്സിൻ എന്ന് കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റും കർണാടകയിലെ COVID-19 ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ടിഎസി) മുൻ ചെയർപേഴ്സണുമായ ഡോ എം.കെ സുദർശൻ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് വ്യക്തമാക്കി. വാക്സിനേഷൻ്റെ പാർശ്വഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അതിലൂടെ ലഭിച്ച ഗുണങ്ങൾ അപകടസാധ്യതകളേക്കാൾ കൂടുതലാണെന്ന് പറയാതിക്കാനാവില്ല. നാം നേരിടുന്ന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകം പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് പോലുള്ള വാക് സിനുകളടക്കം മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവ നേരിയതോ മിതമായതോ ഗുരുതരമോ ആകാമെന്നും ഡോ.എം.കെ.സുദർശൻ ചൂണ്ടിക്കാട്ടുന്നു. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയ്ക്കായി ആറുമാസത്തിനകം തയ്യാറാക്കിയ ഒരു പ്രത്യേക മരുന്നായിരുന്നു കോവിഡ് വാക്സിനേഷൻ. അത്തരമൊരു സാഹചര്യത്തിൽ, മരുന്ന് കണ്ടെത്തി വിതരണത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി 5-10 വർ ഷം എടുത്തേക്കാവുന്ന പതിവ് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാകാൻ കഴിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
എല്ലാ വാക്സിനുകൾക്കും പൊതുവെ മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടെന്ന് ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ മെഡിക്കൽ കോളേജിലെ ഫിസിയോളജി പ്രൊഫസറായ ഡോ.അനുറ കൃപദ് സമ്മതിക്കുന്നു. മനുഷ്യശരീരത്തിലേക്ക് ദുർബലമായതോ നിർജ്ജീവമായതോ ആയ ബാക്ടീരിയ നൽകിയാൽ എല്ലാവർക്കും അതിൻ്റെ ഗുണം ഒരുപോലെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ചിലർക്ക് അപ്രതീക്ഷിതമായ പാർശ്വഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ് മാസ്‌കുകളുടെ ഉപയോഗം, ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ, ഏരിയ സീൽ-ഡൗണുകൾ തുടങ്ങിയ പൊതു നിയന്ത്രണങ്ങളോടൊപ്പം മഹാമാരിയെ നിയന്ത്രിക്കാൻ സഹായിച്ച ഘടകങ്ങളിൽ വാക്‌സിൻ ഒരു പ്രധാന പങ്ക് വഹിച്ചതായും ഡോ.എം.കെ സുദർശൻ ഊന്നിപ്പറഞ്ഞു. വാക് സിൻ സ്വീകരിച്ച് മൂന്നോ നാലോ ആഴ്ചയ്ക്കകം എ.ഇ.എഫ്.ഐ. കണ്ടുപിടിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സമയപരിധിക്കുള്ളിൽ പ്രതിപ്രവർത്തനങ്ങളൊന്നും കണ്ടില്ലെങ്കിൽ, കോവിഷീൽഡ് വാക്സിൻ്റെ പാർശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
കോവിഷീൽഡ് പാർശ്വഫലം ആദ്യം ചൂണ്ടിക്കാട്ടിയത് ലോകാരോഗ്യ സംഘടന
ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് നിരവധി കാരണങ്ങളുണ്ടെന്ന് കൊച്ചിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും നാഷണൽ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാനുമായ ഡോ.രാജീവ് ജയദേവൻ പറയുന്നു. അഡെനോവൈറസ് വെക്റ്റർ വാക്സിനുകളോടുള്ള വളരെ അപൂർവും അസാധാരണമായ രോഗപ്രതിരോധ പ്രതികരണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. “വാസ്തവത്തിൽ 2021 മെയ് മാസത്തിൽ തന്നെ ലോകാരോഗ്യ സംഘടന ഇതിനെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വാക്സിനേഷനെ തുടർന്നുള്ള ടിടിഎസ് വളരെ അപൂർവമായ ഒരു സംഭവമാണെന്നും ഇത് ആദ്യ മാസത്തിനുള്ളിൽ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസ്ഥയിലുള്ള 30% പേരും പൂർണമായും സുഖം പ്രാപിക്കുന്നു. എന്നാൽ ചിലർക്ക് പ്രശ്നങ്ങൾ നിലനിൽക്കുകയും ഗുരുതരമായ സാഹചര്യങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഉപയോഗിക്കുന്നതുൾപ്പെടെ കൊവിഡ്-19 വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ.രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു.“മിക്ക ആളുകൾക്കും കാര്യമായ പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചിലർക്ക് പനി, ക്ഷീണം, കുത്തിവെപ്പെടുത്ത സ്ഥലത്ത് ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന വേദന എന്നിവ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ഇത് മിക്ക വാക്സിനുകൾക്കും സാധാരണമാണ്. എങ്കിലും, ഇത്രയധികം ആളുകൾക്ക് വാക്സിൻ നൽകിയതിൽ വളരെ അപൂർവമായേ ഇത്തരം പാർശ്വഫലങ്ങൾ കാണാനാകൂ എന്ന് നാം ഓർക്കേണ്ടതുണ്ട്” ഡോ.രാജീവ് ജയദേവൻ പറഞ്ഞു.
ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും അത് പ്രയോജനകരമാണെന്നും ഡോ.എം.കെ സുദർശനെ അനുകൂലിച്ചുകൊണ്ട് ഡോ.രാജീവ് ജയദേവൻ പറഞ്ഞു. കോവിഡ്-19 വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിനാൽ 232,000 മുതൽ 318,000 വരെ ആളുകൾ പകർച്ചവ്യാധി കാലത്ത് മരിച്ചുവെന്ന് യുഎസ് ആസ്ഥാനമായുള്ള പഠനങ്ങൾ കാണിക്കുന്നു. വ്യവസ്ഥിതിയിലുള്ള അമിത ഭയവും അവിശ്വാസവുമാണ് ഇതിന് കാരണം. ഇന്ത്യയിലുള്ളവർ വാക്സിൻ എടുത്തില്ലായിരുന്നുവെങ്കിൽ നമ്മുടെ മരണനിരക്ക് വളരെ കൂടുതലാകുമായിരുന്നുവെന്നും ഡോ.രാജീവ് ജയദേവൻ പറഞ്ഞു. കോവിഡ് വാക്സിനേഷൻ്റെ ചരിത്രവും നിലവിലെ സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഡോ.അനുറ കൃപദ് പറഞ്ഞു. ഫലപ്രദമായ മരുന്നുകളുടെ അഭാവത്തിൽ, വാക്സിൻ മാത്രമാണ് പ്രതീക്ഷയുടെ വിളക്ക്.
ഓർത്തിരിക്കേണ്ട കാര്യങ്ങൾ
2021 മുതൽ ഇന്ത്യയിൽ 174 കോടി ഡോസ് കോവിഷീൽഡ് നൽകിയിട്ടുണ്ട്. വാക്‌സിൻ്റെ പാർശ്വഫലമായി രക്തം കട്ടപിടിക്കുന്ന അപൂർവ രോഗമായ ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ത്രോംബോസിസ് എന്നീ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് കോവിഷീൽഡ് നിർമ്മാതാവ് അസ്ട്രസെനിക്ക സമ്മതിച്ചതായി സമീപകാല മാധ്യമ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടുന്നു. ഈ പാർശ്വഫലമുണ്ടെങ്കിലും മരണങ്ങൾ തടയുന്നതിനും ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വാക്സിൻ ഫലപ്രദമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്