പൂർണ്ണ വളർച്ചയെത്തുന്നതിന് മുമ്പ് പ്രസവിച്ച മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞിനെ അടുത്തിടെ ബംഗളുരുവിലെ ഒരു പ്രസിദ്ധമായ ഹോസ്പിറ്റലിലെ പീഡിയാട്രിക് എമർജൻസി വാർഡിൽ പ്രവേശിപ്പിക്കുകയുണ്ടായി. കുട്ടി ശരിയായി പാൽ കുടിക്കുന്നില്ലെന്നും, ചിലനേരത്ത് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. കൂടാതെ കുട്ടിയുടെ കൈകാലുകൾ നീലനിറത്തിലാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മൂക്കിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ കുട്ടിക്ക് ബ്രോങ്കിയോളൈറ്റിസ് ആണെന്ന് കണ്ടെത്തി. റെസ്പിരേറ്ററി സിൻസൈറ്റിയൽ വൈറസ്(RSV) മൂലം സാധാരണയായി കണ്ടുവരുന്ന ശ്വാസകോശ അണുബാധയാണിത്.
രണ്ട് വയസ്സിനെ താഴെയുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശ അണുബാധയാണ് ബ്രോങ്കിയോളൈറ്റിസ് എന്ന് കുട്ടിയെ ചികിത്സിച്ച ബാംഗ്ലൂർ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രിക് ആൻ്റ് നിയോനാറ്റോളജിസ്റ്റ് ഡോ.സമീറ.എസ്.റാവു വ്യക്തമാക്കി. ഏകദേശം 90ശതമാനം കുട്ടികളിലും രണ്ട് വയസിനു മുന്നേ ബ്രോങ്കിയോളൈറ്റിസ് കണ്ടുവരാറുണ്ട്. അഞ്ചു മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കുന്ന ജലദോഷം,പനി,ചുമ എന്നിവയാണ് 70 ശതമാനം കുട്ടികളിലും ബ്രോങ്കിയോളൈറ്റിസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ. ഇവ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ചെയ്യുമെന്ന് ഡോ.സമീറ.എസ്.റാവു.പറഞ്ഞു.
എന്താണ് ബ്രോങ്കിയോളൈറ്റിസ്
ശൈത്യകാലത്തിനു മുമ്പോ മൺസൂൺ കാലത്തോ ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന അണുബാധയാണ് ബ്രോങ്കിയോളൈറ്റിസ് എന്ന് ന്യൂഡൽഹി HCMCT മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ.ഹിമാൻഷു ഭത്ര വിശദമാക്കുന്നു.
മൂക്കിൽ നിന്നും ആരംഭിച്ച് ശ്വാസനാളത്തിലൂടെ ബ്രോങ്കസിലെത്തി അവിടെ നിന്നും ബ്രോങ്കിയോളുകൾ എന്ന് വിളിക്കുന്ന ചെറിയ അറകളിൽ എത്തിച്ചേരുന്നതാണ് നമ്മുടെ ശ്വസന നാളം. ശ്വാസകോശത്തിലേക്കുള്ള ശ്വസന പാതയുടെ ഭാഗങ്ങളാണിവ. ഈ ശ്വസന അറകളിലുണ്ടാകുന്ന അണുബാധയാണ് ബ്രോങ്കിയോലൈറ്റിസ് എന്ന് ഡോ.ഹിമാൻഷു ഭത്ര വിവരിക്കുന്നു.
ബ്രോങ്കിയോളൈറ്റിസിനുള്ള കാരണം
ശ്വാസകോശ സംബന്ധമായുണ്ടാകുന്ന ബ്രോങ്കിലൈറ്റിസ് എന്ന അണുബാധ RSV,പാരഇൻഫ്ലുവൻസ തുടങ്ങി നിരവധി വൈറസുകൾ മൂലമാണ് ഉണ്ടാകുന്നതെന്ന് ഡോ.ഹിമാൻഷു ഭത്ര വ്യക്തമാക്കുന്നു.
“ശ്വാസ നാളത്തിൽ അണുബാധയുണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ് ഇത്തരം വൈറസുകൾ. നമ്മുടെ ശ്വാസനാളം പൊതുവേ ഇടുങ്ങിയതാണ്. അണുബാധയുടെ ഫലമായി അവ കൂടുതൽ ഇടുങ്ങും. അതായത് കുട്ടികളിൽ പെട്ടെന്ന് ശ്വാസം തടസ്സം അനുഭവപ്പെടുന്നതിന് ഇത് വഴിവെക്കും”- ഡോ.ഭത്ര പറയുന്നു.
നവജാത ശിശുക്കളിലെ ബ്രോങ്കിയോളൈറ്റിസ്
എല്ലാ പ്രായക്കാരിലും ബ്രോങ്കിയോളൈറ്റിസ് പൊതുവായി കാണാറുണ്ടെന്ന് ഡോ.ഹിമാൻഷു ഭത്ര പറയുന്നു. എന്നാൽ മുതിർന്നവരേക്കാൾ കുട്ടികളിൽ ഇതിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതലായിരിക്കും.
മുതിർന്നവരിൽ ചിലരിൽ ബ്രോങ്കിയോളൈറ്റിസ് പ്രതിരോധ ശേഷി സ്വമേധയാ രൂപപ്പെട്ടിട്ടുണ്ടാകും. കൂടാതെ കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരുടെ ശ്വാസനാളത്തിന് വ്യാസം കൂടുതലുമായിരിക്കും. അതുകൊണ്ട് അണുബാധ മൂലം ചെറിയ തരത്തിൽ ശ്വാസനാളം അടഞ്ഞാൽ പോലും മുതിർന്നവരിൽ അത്രത്തോളം പ്രശ്നം സൃഷ്ടിക്കാറില്ലെന്ന് ഡോ.ഹിമാൻഷു ഭത്ര വ്യക്തമാക്കുന്നു.
ബ്രോങ്കിയോളൈറ്റിസ് ലക്ഷണങ്ങൾ
ചെറിയ ജലദോഷത്തോടെ ആയിരിക്കും ബ്രോങ്കിയോളൈറ്റിസ് ആരംഭിക്കുക. 2 മുതൽ 3 ദിവസത്തിനുള്ളിൽ വളരെ പെട്ടെന്ന് തന്നെ അത് ശ്വാസതടസമായി മാറുമെന്ന് ഡോ.ഹിമാൻഷു ഭത്ര പറയുന്നു.
“വൈറസ് മൂക്കിലൂടെ കുഞ്ഞിൻ്റെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചെറിയ ജലദോഷത്തിൻ്റെ രൂപത്തിൻ അണുബാധ ആരംഭിക്കും. ഇത് നെഞ്ചിൽ എത്തിയാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്വാസതടസവും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങുമെന്ന് ഡോ.ഹിമാൻഷു ഭത്ര വ്യക്തമാക്കുന്നു.
ശ്വാസതടസ്സം അനുഭവപ്പെടുമ്പോൾ കുഞ്ഞുങ്ങൾക്ക് ശരിയായി ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരും. ഇത് അവരെ വളരെയധികം ക്ഷീണിതരാക്കും. മിക്ക മാതാപിതാക്കളും വളരെയധികം വിഷമിക്കുന്ന കാര്യമാണിതെന്ന് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് വിഭാഗം മേധാവി ഡോ. ഗുരുദത്ത്.എ.വി കൂട്ടിച്ചേർത്തു.
ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്ന് പറയാൻ കുഞ്ഞുങ്ങൾക്ക് അറിയാത്തതിനാൽ അവരിലുണ്ടാകുന്ന മുന്നറിയിപ്പ് അടയാളങ്ങൾ മാതാപിതാക്കൾ നിരന്തരം ശ്രദ്ധിക്കണമെന്ന് ഡോ.ഹിമാൻഷു ഭത്ര ഓർമിപ്പിക്കുന്നു. ചെറിയ ജലദോഷം മാത്രമുള്ള തങ്ങളുടെ കുഞ്ഞ് വേഗത്തിൽ ശ്വാസമെടുക്കുന്നതായി കണ്ടാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, വേഗത്തിലുള്ള ശ്വാസമെടുക്കൽ കുട്ടിക്ക് ബ്രോങ്കിയോളൈറ്റിസ് ഉണ്ടെന്നതിൻ്റെ സൂചനയായിരിക്കാം.
വളർച്ചയെത്താതെ പ്രസവിക്കുകയും ഭാരക്കുറവുമുള്ള നവജാത ശിശുക്കൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങൾ, പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങൾ എന്നിവരിൽ ബ്രോങ്കിയോളൈറ്റിസ് ചിലപ്പോൾ ഗുരുതരമായേക്കാമെന്ന് ഡോ.ഗുരുദത്ത് പറയുന്നു
ബ്രോങ്കിയോളൈറ്റിസ് v/s ജലദോഷം
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ശ്വാസകോശത്തിൻ്റെ താഴത്തെ അറയിൽ കാണപ്പെടുന്ന ബ്രോങ്കിയോളുകളിലോ, ശ്വാസനാളത്തിലോ ഉണ്ടാകുന്ന അണുബാധയാണ് ബ്രോങ്കിയോളൈറ്റിസ്. എന്നാൽ ജലദോഷം മൂക്കിൽ മാത്രം ബാധിക്കുന്ന ഒന്നാണ്. ഇതിൻ്റെ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ശ്വാസകോശത്തെ ബാധിക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഡോ. ഗുരുദത്ത്. അതുകൊണ്ടാണ് ജലദോഷമുള്ള കുട്ടികൾക്ക് പലപ്പോഴും മൂക്ക് അടഞ്ഞിരിക്കുന്നത്. എന്നാൽ ബ്രോങ്കിലൈറ്റിസ് ഉള്ള കുട്ടികൾക്ക് മൂക്ക് അടയുന്നതോടൊപ്പം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും.
ബ്രോങ്കിയോളൈറ്റിസ് ചികിത്സ
ചില അവസരങ്ങളിൽ ബ്രോങ്കിയോളൈറ്റിസ് ഗുരുതരമാകാറുണ്ടെങ്കിലും നിരവധി കുട്ടികളുടെ അസുഖം ചികിത്സയിലൂടെ ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ആവശ്യത്തിന് വെള്ളം നൽകുക എന്നതാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം. ഒരു പരിധിവരെ സഹായകരമാകും എന്നതിനാൽ ചിലപ്പോൾ നെബുലൈസേഷനിലൂടെ മരുന്നുകൾ ആവശ്യമായി വന്നേക്കാം. നേസൽ ക്യാനുല പോലുള്ള ലളിതമായ ഉപകരണങ്ങളും ഉപയോഗിക്കാം. മൂക്കിലൂടെ ശ്വാസനാളം തുറന്നിടുന്നതിനായി ഇത് സഹായിക്കുമെന്ന് ഡോ.ഹിമാൻഷു ഭത്ര വിശദമാക്കുന്നു.