അന്തരീക്ഷത്തിലെ ചൂടും പരീക്ഷാച്ചൂടും ഒരു പോലെ ഉയർന്നാണ് നിൽക്കുന്നതെന്ന് വേണം പറയാൻ. ഉന്നത പഠനത്തിന് മികച്ച സ്ഥാപനങ്ങളിൽ മികച്ച കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് എന്നിവയിലെ മാർക്കുകൾ നിർണായക ഘടകമായതിനാൽ പരീക്ഷാ കാലത്ത് പഠനത്തിനു വേണ്ടി അധിക സമയം ചിലവഴിച്ചാണ് കുട്ടികൾ തയ്യാറെടുപ്പുകൾക്ക് മൂർച്ച കൂട്ടുന്നത്. അതുകൊണ്ട് തന്നെ മാനസികവും ശാരീരികവുമായി കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദം അളക്കാവുന്നതിലും അപ്പുറമായിരിക്കും. പരീക്ഷാ തയ്യാറെടുപ്പിനായി രാത്രികാലങ്ങളിൽ ഉണർന്നിരിക്കാൻ മരുന്നുകളും കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ ഇത് അവരെ പ്രേരിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കൗണ്ടറുകൾ വഴി നേരിട്ട് വാങ്ങി ഉപയോഗിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുത. ‘ആൻ്റി സ്ലീപിംഗ്’ മരുന്നുകൾ സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കുന്നത് അമിത ഉറക്കവും നാർക്കോലെപ്സി പോലുള്ള മറ്റ് ഉറക്കക്കുറവുകളും ചികിത്സിക്കാനാണ്.
സിബിഎസ്സ്സി പത്താം ക്ലാസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കിടെ രാത്രിയിൽ ഉറക്കം വരാതിരിക്കാൻ ലഖ്നൌവിലെ ഒരു വിദ്യാർത്ഥി ചായയോടൊപ്പം “ആൻ്റി സ്ലീപിംഗ്” ഗുളിക കഴിച്ചതുമായി ബന്ധപ്പെട്ട വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അമിതമായ ഡോസിൽ മരുന്ന് കഴിച്ചത് മൂലം വിദ്യാർത്ഥി തലച്ചേറിനുള്ള ശസ്ത്രക്രിയക്ക് വിധേയമാവേണ്ടി വന്നു.
“കോമയിലുള്ളവരെ ചികിത്സിക്കാനായി ഇത്തരത്തിലുള്ള മരുന്നുകളിൽ ചിലത് ന്യൂറോ സയൻസ് വിദഗ്ദ്ധർ ഉപയോഗിക്കാറുണ്ട്. ഈ ഗുളികകൾ മെഡിക്കൽ ഷോപ്പുകൾ വഴി വിറ്റുപോകുന്നു. ഇവയുടെ അനാവശ്യമായ ഉപയോഗം ഹൃദയമിടിപ്പ് ക്രമരഹിതമാകൽ, ഉറക്കക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും, ഇത് സ്ട്രോക്കിലേക്ക് നയിക്കുകയും ചെയ്യുമെന്ന്” ബാംഗ്ലൂർ പീപ്പിൾ ട്രീ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോ സർജനും ന്യൂറോ സയൻസ് ഡയറക്ടറുമായ ഡോ.മുരളി മോഹൻ പറയുന്നു.
ഈ മരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ബോധം നഷ്ടപ്പെടാമെന്നും ഹൃദയാഘാതവും മസ്തിഷ്കാഘാതവും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആൻ്റി-സ്ലീപിംഗ്’മരുന്നുകൾ എന്തുകൊണ്ട് ഗുണകരമല്ല
ഉറക്കം വരാതെ ഉണർന്നിരിക്കുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി പ്രകാരം കർശനമായ നിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോഗിക്കേണ്ടവയാണ്. അമിതമായ പകൽ ഉറക്കം പ്രത്യേകിച്ച് നാർകോലെപ്സി ഉള്ളവരെ ചികിത്സിക്കുന്നതിൽ ഈ മരുന്നുകൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്യുന്നു. മസ്തിഷ്കത്തിൽ പ്രവർത്തിക്കുന്ന ഇവ ഹൈപോക്രേറ്റിൻ , ഒറെക്സിൻ പാതകൾ (ഉണരലും ഉറക്കവും തമ്മിൽ സന്തുലിതാവസ്ഥ സ്ഥാപിക്കുന്നതിനായുള്ളത്) എന്നിവ മാറ്റിമറിക്കുന്നുവെന്ന് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലെ സ്ലീപ് സ്പെഷലിസ്റ്റും പൾമണോളജി വിഭാഗം മേധാവിയുമായ ഡോ.സത്യനാരായണ മൈസൂർ വ്യക്തമാക്കുന്നു.
“ആൻ്റി സ്ലീപിംഗ്” ഗുളികകൾ നാർക്കോലെപ്സിയുടെ ചികിത്സയ്ക്ക് അത്യാവശ്യമാണെങ്കിലും,അനാവശ്യമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും നന്നല്ല. വിദ്യാർത്ഥികളുടെ വളർന്നുവരുന്ന മനസ്സിന് “സ്വപ്നഘട്ടം” ഉൾപ്പെടെയുള്ള ഗുണമേന്മയുള്ള ഉറക്കം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നതും, സുഖകരമായ ഉറക്കം ഇല്ലാതാക്കുന്നതും ഒർമ്മശക്തി മെച്ചപ്പെടുത്താനോ പഠിച്ച കാര്യങ്ങൾ തലച്ചോറിൽ നിലനിർത്താനോ സഹായിക്കില്ലെന്നും, പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വഴിയൊരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയ്ക്ക 24 മണിക്കൂറിനുള്ളിൽ സിലബസ്സിലെ ഒരു ഭാഗം പഠിക്കുകയോ റിവിഷൻ നടത്തുകയോ ചെയ്യുകയാണെങ്കിൽ പരീക്ഷാ സമയത്ത് മികച്ചരീതിയിൽ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആൻ്റി സ്ലീപ്പിംഗ്’ ഗുളികകൾ അമിതമായി കഴിക്കുന്നത് കാർഡിയാക് അറിഥമിയക്ക് കാരണമാകും. ഈ ഗുളികകൾ മനസ്സിന് ശാന്തതയും സമാധാനവും നൽകില്ലെന്ന് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസിലെ സീനിയർ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റും ന്യൂറോളജി മേധാവിയുമായ ഡോ.വിക്രം ഹുഡെഡ് പറയുന്നു.
ആൻ്റി സ്ലീപിംഗ് മരുന്നുകളുടെ അപകട സാധ്യതകൾ
‘ആൻ്റി-സ്ലീപ്പിംഗ്’ഗുളികകൾ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപകട ഘടകങ്ങൾ ഉണ്ടെന്ന് ബാംഗ്ലൂർ സാഗർ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ന്യൂറോ സർജൻ ഡോ.അബ്ദുൾ അസീസ് റിയാസ് പറയുന്നു. മസ്തിഷ്കം പൂർണ്ണമായി പ്രവർത്തിക്കാത്ത വ്യക്തികളിൽ നാഡീവ്യൂഹം വീണ്ടെടുക്കുന്നതിനായി ഈ ഗുളികകൾ നിർദ്ദേശിക്കപ്പെടുന്നതായി വ്യക്തമാക്കിക്കൊണ്ട് ഇവയുടെ അപകടസാധ്യതാ ഘടകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “അതിനാൽ, തലച്ചോറിനെ ജാഗ്രതയോടെ നിലനിർത്തി ഉത്തേജകമായി പ്രവർത്തിക്കാൻ വ്യക്തികളെ സൂക്ഷ്മമായി വിലയിരുത്തിയതിന് ശേഷം മാത്രമാണ് ഈ ഗുളികകൾ ശുപാർശ ചെയ്യുന്നത്”
ഹൈപ്പോനട്രീമിയ
രക്തത്തിൽ സോഡിയത്തിൻ്റെ സാന്ദ്രത അസാധാരണമായി കുറയുന്ന അവസ്ഥയാണിത്. അമിതമായ ഡോസിൽ “ആൻ്റി സ്ലീപിംഗ്” ഗുളികകൾ കഴിക്കുന്നത് രക്തത്തിൽ സോഡിയത്തിൻ്റെ അളവ് കുറയുന്നതിന് ഇടയാക്കും. ഹൈപ്പോനട്രീമിയ സംഭവിച്ചാൽ ശരീരത്തിലെ ജലാംശത്തിൻ്റെ അളവ് കൂടുകയും കോശങ്ങൾ വീർക്കാൻ തുടങ്ങുകയും ചെയ്യും. ഇത് സെറിബ്രൽ എഡിമയിലേക്ക് നയിക്കും.
സെറിബ്രൽ എഡിമ
ആൻ്റി സ്ലീപിംഗ് മരുന്നുകൾ അമിതമായ അളവിൽ കഴിക്കുന്നത് മൂലം തലച്ചോറിൽ വീക്കം സംഭവിക്കും. തലച്ചോറിനെ തലയോട്ടി സംരക്ഷിക്കുന്നതിനാൽ ഒരു പരിധിക്കപ്പുറം വീക്കം സംഭവിക്കാൻ കഴിയില്ല. അപ്പോൾ തലച്ചോർ കംപ്രസ്സ് ചെയ്യാൻ തുടങ്ങും.
ഉയർന്ന രക്ത സമ്മർദ്ദം
ഈ ഗുളികകൾ ബിപിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
ഗുളികകളില്ലാതെ പരീക്ഷകൾക്ക് ഫലപ്രദമായി തയ്യാറെടുക്കുക
വിദ്യാർത്ഥികൾ അവരുടെ അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മാനസിക-ശാരീരിക ആരോഗ്യത്തിൽ ആൻ്റി സ്ലീപിംഗ് ഗുളികകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തിരിച്ചറിയാതെ പോകുമെന്ന് ബാംഗ്ലൂർ നിംഹാൻസിലെ എസ് എച്ച് യു ടി ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫസർ ഡോ.മനോജ് കുമാർ ശർമ്മ പറയുന്നു. സമയക്രമം മാനേജ്ചെയ്യൽ, രാത്രി ഏറെ വൈകിയുള്ള പഠനം ഒഴിവാക്കൽ, സിലബസ്സിലെ ഉള്ളടക്കങ്ങൾ കൃത്യമായി വിഭജിക്കൽ, വ്യക്തിപരമായ കാര്യങ്ങൾക്കുള്ള സമയം കണ്ടെത്തൽ എന്നിവ പരീക്ഷാ സമയത്ത് കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ്.
അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പഠിക്കാനുള്ള കാര്യങ്ങൾ നീട്ടിവെക്കുന്നതാണ് പ്രശ്‌നം. ഇത് പിന്നീട് അനാവശ്യ സമ്മർദ്ദത്തിന് കാരണമാകുമെന്ന് ആർവി എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പൽ കെഎൻ സുബ്രമണ്ഹ്യൻ പറയുന്നു.“അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ കുട്ടികൾ ഗ്രൂപ്പ് പഠനം ആരംഭിക്കുകയും പരീക്ഷകളിൽ മികച്ച പ്രകടനത്തിനായി സമപ്രായക്കാരുമായി ഇടപഴകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമയാസമയങ്ങളിൽ അധ്യാപകരുമായി ആശയവിനിമയം നടത്തുന്നത് പരീക്ഷാ സമയത്തിന് മുമ്പുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാനും സഹായിക്കും.
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഡോക്ടർമാരാരും മരുന്നുകൾ നിർദ്ദേശിക്കാറില്ലെന്ന് ഡോ.ആർ.നരസിംഹ പറയുന്നു. “പകരം, വിദ്യാർത്ഥികൾ പോസിറ്റീവായിരിക്കാനും ടെൻഷനില്ലാതെ നന്നായി ഭക്ഷണം കഴിക്കാനും സഹായിക്കുന്നതിനായി ഞങ്ങൾ ടിപ്പുകൾ നൽകുന്നു.”
എങ്കിലും,മരുന്ന് കമ്പനികൾ, മെഡിക്കൽ പ്രൊഫഷണലുകൾ, റെഗുലേറ്ററി ബോഡികൾ എന്നിവ ഈ മരുന്നുകൾ ഷെഡ്യൂൾഡ് നിയമത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും കുറിപ്പടി അടിസ്ഥാനമാക്കി മാത്രം ലഭിക്കുന്ന തരത്തിൽ കർശനമാക്കണമെന്നും ഡോ.സത്യനാരായണ മൈസൂർ പറഞ്ഞു.
ഓർത്തിരിക്കേണ്ട കാര്യങ്ങൾ
പരീക്ഷാ തയ്യാറെടുപ്പിനായി രാത്രിയിൽ ഉണർന്നിരിക്കാൻ മരുന്നുകളും കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങളും കഴിക്കരുതെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ‘ആൻ്റി-സ്ലീപ്പിംഗ്’ ഗുളികകൾ സാധാരണയായി അമിത ഉറക്ക പ്രശ്നങ്ങൾക്കും നാർകോലെപ്സി പോലുള്ള മറ്റ് ഉറക്ക തകരാറുകൾക്കും ചികിത്സിക്കാനായാണ് ഡോക്ടർമാർ നൽകാറുള്ളത്. ഇത്തരം ഗുളികകൾ അമിതമായി കഴിക്കുന്നത് കാർഡിയാക് അറിഥമിയക്ക് കാരണമാകും. ഇവ വ്യക്തികളെ സ്വസ്ഥമായി ഇരിക്കാൻ അനുവദിക്കില്ല.സമയക്രമം മാനേജ്ചെയ്യൽ, രാത്രി ഏറെ വൈകിയുള്ള പഠനം ഒഴിവാക്കൽ, സിലബസ്സിലെ ഉള്ളടക്കങ്ങൾ കൃതമായി വിഭജിക്കൽ, വ്യക്തിപരമായ കാര്യങ്ങൾക്കുള്ള സമയം കണ്ടെത്തൽ എന്നിവ പരീക്ഷാ സമയത്ത് കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. മരുന്ന് കമ്പനികൾ, മെഡിക്കൽ പ്രൊഫഷണലുകൾ, റെഗുലേറ്ററി ബോഡികൾ എന്നിവ ഈ മരുന്നുകൾ ഷെഡ്യൂൾഡ് നിയമത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. കുറിപ്പടി അടിസ്ഥാനമാക്കി മാത്രം ലഭിക്കുന്ന തരത്തിൽ കർശനമാക്കുകയും വേണം.